തിരുവനന്തപുരം: ഇസ്രയേല്‍ ഇറാനെതിരെ നടത്തിയ ആക്രമണത്തില്‍ പ്രതികരിച്ച് സിപിഎം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എംഎ ബേബി. ഇസ്രയേല്‍ ഇറാന്‍ സൈന്യത്തിലെ ഉന്നതനെ ഇസ്രയേല്‍ കൊലപ്പെടുത്തി, ഇസ്രയേലിന്‍റെ ആക്രമണം ലോകത്ത് വലിയ കോളിളക്കം സൃഷ്ടിക്കാവുന്നതാണ്. ഇറാനെതിരായ ആക്രമണത്തെ സിപിഎം അപലപിക്കുന്നു എന്നും എംഎ ബേബി പറഞ്ഞു.
‘അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പിന്തുണയോടെ ഇസ്രയേൽ ഗാസയിൽ കൂട്ടക്കുരുതി നടത്തുന്നത്. ഈജിപ്തിനെ ഇസ്രയേല്‍ നേരത്തെ ആക്രമിച്ചു. ഇസ്രയേല്‍ തുനിയുന്നത് ലോകത്ത് ഭീകര കൃത്യം ചെയ്യാനാണ്. ഇസ്രയേലിന്‍റെ നടപടിയിയില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. മോദിയുടെ നിലപാട് അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ ആക്രമണം തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഡ്രോണ്‍ ആക്രമണം തുടങ്ങിയിരിക്കുകയാണ് ഇറാൻ. നൂറോളം ഡ്രോണുകൾ ഇസ്രയേലിനെ ലക്ഷ്യമാക്കി അയച്ചെന്നാണ് റിപ്പോർട്ട്. ഇസ്രയേലിന്‍റെ ആക്രമണത്തോടുള്ള പ്രതികരണം കഠിനവും നിർണായകവുമായിരിക്കുമെന്ന് ഇറാൻ പ്രതികരിച്ചു.
നേരത്തെ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ പ്രസ്താവന പുറത്തുവന്നിരുന്നു. ഇസ്രയേൽ കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് ഇറാന്‍റെ പരമോന്നത നേതാവ് പറഞ്ഞു. സർക്കാരിന്‍റെ വാർത്താ ഏജൻസിയായ ഇർനയാണ് (IRNA) ആയത്തുല്ല അലി ഖമേനിയുടെ പ്രസ്താവന പുറത്തുവിട്ടത്. ജനവാസ കേന്ദ്രങ്ങളടക്കം ഇസ്രയേൽ ആക്രമിച്ചു. കുട്ടികൾ അടക്കം നിരവധി പേർ കൊല്ലപ്പെട്ടെന്നും പ്രസ്താവനയിൽ പറയുന്നു.
മഹത്തായ ഇറാനിയൻ ജനതയ്ക്ക് എന്നു പറഞ്ഞാണ് ഖമേനിയുടെ പ്രസ്താവന തുടങ്ങുന്നത്- “സയണിസ്റ്റ് ഭരണകൂടം ദുഷിച്ചതും രക്തരൂഷിതവുമായ കരങ്ങളാൽ നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് കുറ്റകൃത്യം നടത്തി. ജനവാസ കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്തി ദുഷ്ടത വെളിപ്പെടുത്തിയിരിക്കുന്നു. ഈ കുറ്റകൃത്യത്തോടെ, സയണിസ്റ്റ് ഭരണകൂടം കയ്പേറിയതും വേദനാജനകവുമായ വിധി സ്വയം തെരഞ്ഞെടുത്തിരിക്കുകയാണ്. ആ വിധി അവർക്ക് ലഭിച്ചിരിക്കും”- ഖമേനി പറയുന്നു.