തിരുവനന്തപുരം: ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഇസ്രയേൽ ലോക തെമ്മാടിയെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് സാധാരണ മര്യാദ പാലിക്കാത്തവരാണ് അവര്‍. അമേരിക്കയുടെ പിന്തുണയിൽ ഇസ്രയേൽ എന്തും ചെയ്യും. ലോക സമാധാനത്തിന് ഭീഷണിയാണ് ഇസ്രായേല്‍. സമാധാനകാംക്ഷികൾ ഏറെ ഞെട്ടലോടെയാണ് ഇസ്രയേൽ ആക്രമണത്തെ കാണുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇസ്രയേൽ ലോക ഭീകരനെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി പറഞ്ഞു ഇറാൻ സൈന്യത്തിലെ ഉന്നതനെ ഇസ്രയേൽ കൊന്നു അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ പിന്തുണയോടെ ഇസ്രയേൽ ഗാസയിൽ കൂട്ടക്കുരുതി നടത്തി. ഈജിപ്തിനെ ഇസ്രയേൽ നേരത്തെ ആക്രമിച്ചു ലോകത്ത് ഭീകര കൃത്യം ചെയ്യാൻ ഇസ്രയേൽ തുനിയുന്നു ഇന്ത്യ സർക്കാർ നിലപാട് വ്യക്തമാക്കണം മോദിയുടെ അഭിപ്രായം അറിയണമെന്നും ബേബി പറഞ്ഞു.
സംയമനം പാലിക്കണമെന്ന് ഇസ്രയേലിനോടും ഇറാനോടും ഇന്ത്യ ആവശ്യപ്പെട്ടു. നയതന്ത്ര മാർഗ്ഗങ്ങളിലൂടെ സംഘർഷം ഒഴിവാക്കണം രണ്ടു സുഹൃദ് രാജ്യങ്ങളെന്ന നിലയ്ക്ക് ഇതിന് എല്ലാ സഹായവും നല്കാൻ തയ്യാറാണ് രണ്ടു രാജ്യങ്ങളിലെയും ഇന്ത്യക്കാർ ജാഗ്രത പാലിക്കാനും നിർദ്ദേശം നല്‍കി.
അതേസമയം ഇസ്രയേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഇറാൻ ആക്രമണം തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഡ്രോണ്‍ ആക്രമണം തുടങ്ങിയിരിക്കുകയാണ് ഇറാൻ. നൂറോളം ഡ്രോണുകൾ ഇസ്രയേലിനെ ലക്ഷ്യമാക്കി അയച്ചെന്നാണ് റിപ്പോർട്ട്. ഇസ്രയേലിന്‍റെ ആക്രമണത്തോടുള്ള പ്രതികരണം കഠിനവും നിർണായകവുമായിരിക്കുമെന്ന് ഇറാൻ പ്രതികരിച്ചു.
നേരത്തെ ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയിയുടെ പ്രസ്താവന പുറത്തുവന്നിരുന്നു. ഇസ്രയേൽ കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന് ഇറാന്‍റെ പരമോന്നത നേതാവ് പറഞ്ഞു. സർക്കാരിന്‍റെ വാർത്താ ഏജൻസിയായ ഇർനയാണ് (IRNA) ആയത്തുല്ല അലി ഖമേനിയുടെ പ്രസ്താവന പുറത്തുവിട്ടത്. ജനവാസ കേന്ദ്രങ്ങളടക്കം ഇസ്രയേൽ ആക്രമിച്ചു. കുട്ടികൾ അടക്കം നിരവധി പേർ കൊല്ലപ്പെട്ടെന്നും പ്രസ്താവനയിൽ പറയുന്നു.
മഹത്തായ ഇറാനിയൻ ജനതയ്ക്ക് എന്നു പറഞ്ഞാണ് ഖമേനിയുടെ പ്രസ്താവന തുടങ്ങുന്നത്- “സയണിസ്റ്റ് ഭരണകൂടം ദുഷിച്ചതും രക്തരൂഷിതവുമായ കരങ്ങളാൽ നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് കുറ്റകൃത്യം നടത്തി. ജനവാസ കേന്ദ്രങ്ങളിലടക്കം ആക്രമണം നടത്തി ദുഷ്ടത വെളിപ്പെടുത്തിയിരിക്കുന്നു. ഈ കുറ്റകൃത്യത്തോടെ, സയണിസ്റ്റ് ഭരണകൂടം കയ്പേറിയതും വേദനാജനകവുമായ വിധി സ്വയം തെരഞ്ഞെടുത്തിരിക്കുകയാണ്. ആ വിധി അവർക്ക് ലഭിച്ചിരിക്കും”- ഖമേനി പറയുന്നു.