ടെഹ്‌റാൻ/ടെൽ അവീവ്: ഇസ്രയേൽ ഇറാനിൽ വിതച്ച കനത്ത നാശത്തിന് പ്രതികാരം വീട്ടാനൊരുങ്ങി ഇറാൻ. ഇതിനായി ഇസ്രയേൽ ലക്ഷ്യമിട്ട് നൂറോളം ഡ്രോണുകൾ ഇറാൻ വിക്ഷേപിച്ചതായാണ് വിവരം. എന്നാൽ ഡ്രോണുകൾ ആകാശത്തുവെച്ച് തന്നെ തകർക്കുമെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.
അതേയമയം കണക്കുകൂട്ടലിലാണ് ഇസ്രയേൽ പ്രതിരോധസേന. ഇറാനിൽ നിന്ന് വിക്ഷേപിക്കുന്ന ഡ്രോണുകൾ ഇസ്രയേലിലെത്താൻ ഏഴ് മണിക്കൂറോളം എടുക്കുമെന്നാണ് ഇസ്രയേൽ പ്രതിരോധ സേന കണക്കാക്കുന്നത്. വഴിയിൽ തകർക്കപ്പെട്ടില്ലെങ്കിൽ അടുത്ത ഒന്ന് രണ്ട് മണിക്കൂറിനകം ഇസ്രയേൽ പരിധിയിലെത്തും. പക്ഷെ അതിനു മുൻപ് അത് തകർക്കുമെന്നും ഐഡിഎഫ് അറിയിച്ചു.
വെള്ളിയാഴ്ചയാണ് ഇസ്രയേൽ ഇറാനിൽ ആക്രമണം നടത്തിയത്. ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരുമടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രത്യാക്രമണം വളരെ വലുതായിരിക്കുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇതിനിടെ ഇസ്രായേലിലെ എംബസി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ യുഎസ് നിർദ്ദേശം നൽകിയിട്ടുണ്ട്.