ഇസ്ലാമാബാദ്: പാക്കിസ്ഥാൻ പട്ടാള മേധാവി ജനറൽ അസീം മുനീറിനെതിരേ ഗുരുതര ആരോപണങ്ങളുമായി മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത്. പ്രതികാരസ്വഭാവമുള്ളയാളാണ് മുനീറെന്നും ഇയാളുടെ പ്രതികാരത്തിൽ തന്റെ ഭാര്യ ബുഷ്റ ബീബിക്ക് പതിനാലുമാസത്തോളം ജയിലിൽ കഴിയേണ്ടിവന്നതെന്നും മനുഷ്യത്വരഹിതമായ നടപടി നേരിടേണ്ടിവന്നതെന്നും ഇമ്രാൻ ആരോപിച്ചു. വിവിധകേസുകളിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇമ്രാൻ, സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് ആരോപണങ്ങൾ ഉന്നയിച്ചത്.
സംഭവത്തേക്കുറിച്ച്ഇമ്രാൻ ഖാൻ കുറിച്ചതിങ്ങനെ- താൻ പ്രധാനമന്ത്രിയായിരിക്കേ, മുനീറിനെ രഹസ്യന്വേഷണ ഏജൻസിയായ ഐഎസ്‌ഐ(ഇന്റർ സർവീസ് ഇന്റലിജൻസ്) ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. തുടർന്ന് വിഷയം ചർച്ചചെയ്യാൻ ഇടനിലക്കാർ മുഖേന ബുഷ്റയെ സമീപിച്ചു. എന്നാൽ, ഇത്തരം വിഷയങ്ങളിൽ ഇടപെടില്ലെന്ന് വ്യക്തമാക്കിയ ബുഷ്റ, മുനീറുമായുള്ള കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചു. ഇടോെ മുനീറിന്റെ പ്രതികാരസ്വഭാവം കാരണമാണ് ബുഷ്റയ്ക്ക് പിന്നീട് 14 മാസം ജയിലിൽ കഴിയേണ്ടിവന്നതെന്ന് പിടിഐ ചെയർമാൻ കൂടിയായ ഇമ്രാൻ എക്‌സിലെ കുറിപ്പിൽ ആരോപിച്ചു.
കൂടാതെ വ്യക്തിവൈരാഗ്യം മുൻനിർത്തി തന്റെ ഭാര്യയെ ലക്ഷ്യംവെച്ചതുപോലുള്ള പ്രവൃത്തി മുൻപൊരിക്കലും ഉണ്ടാകാത്ത തരത്തിലുള്ളതാണെന്നും ഇമ്രാൻ പറഞ്ഞു. പാക്കിസ്ഥാനിലെ ഏകാധിപത്യത്തിന്റെ ഇരുണ്ടകാലഘട്ടത്തിൽപോലും ഇത്തരമൊരു കാര്യം സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബുഷ്റയ്‌ക്കെതിരായി ഉയർന്ന ആരോപണങ്ങളിൽ ഒരു തെളിവുപോലും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന വിധത്തിൽ അവരെ കള്ളക്കേസുകളിൽ അറസ്റ്റ് ചെയ്തു. ബുഷ്റ ഒരു സ്വകാര്യവ്യക്തിയാണ്, വീട്ടമ്മയാണ്. യാതൊരു രാഷ്ട്രീയ ഇടപെടലുകളുമില്ലാത്തയാളാണ്, ഇമ്രാൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ നാലാഴ്ചയായി ബുഷ്റയെ കാണാൻ തന്നെ അനുവദിച്ചിട്ടില്ലെന്നും ഇമ്രാൻ ആരോപിച്ചു. ജയിൽ ചട്ടപ്രകാരം ജൂൺ ഒന്നാം തീയതി കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടായിരുന്നു. എന്നാൽ, ആ അവസരവും നിഷേധിക്കപ്പെട്ടു. കോടതി ഉത്തരവുകൾ പൂർണമായും ലംഘിക്കപ്പെടുകയാണ്. ഇമ്രാൻ കൂട്ടിച്ചേർത്തു. 2023 മേയ് ഒൻപതാം തീയതി പാകിസ്താനിലുണ്ടായ സംഘർഷങ്ങൾ, പിടിഐയെ ഇല്ലാതാക്കാൻ ആസൂത്രണംചെയ്ത് നടപ്പാക്കിയതാണെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു. ആ പദ്ധതിയുടെ ഭാഗമായി താനും പിടിഐയുടെ നിരവധി പ്രവർത്തകരും നിയമവിരുദ്ധമായി തടവിലാക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.