പത്തനംതിട്ട: പത്തനംതിട്ടയിൽ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി ജയേഷ് സ്ഥിരം കുറ്റവാളിയെന്ന് പോലീസ്. ഇയാൾ പോക്‌സോ കേസിലും പ്രതിയാണ്. ജയിലിലായിരുന്ന പ്രതി പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. ഈ കേസിൽ വിചാരണ നടന്നുവരികയാണ്.
2016ലാണ് പോക്‌സോ കേസിന് ആസ്പദമായ സംഭവം നടന്നത്. കോയിപ്രം സ്റ്റേഷനിലാണ് ജയേഷിന് എതിരായ പോക്സോ കേസ്. പതിനാറുകാരിക്ക് എതിരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. അറസ്റ്റിലായ ജയേഷ് ഏതാനും മാസങ്ങൾ ജയിലിലായിരുന്നു. നിലവിൽ പോക്‌സോ കേസിന്റെ വിചാരണ നടന്നുവരുന്നതിനിടെയാണ് ജയേഷും ഭാര്യ രശ്മിയും യുവാക്കളെ മർദിച്ച കേസിൽ അറസ്റ്റിലാകുന്നത്.
അതേസമയം ഇയാളുടെ മുൻകാല ചരിത്രം പോലീസ് ചികഞ്ഞു പുറത്തുകൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. കസ്റ്റഡിയിലുള്ള ജയേഷിന്റെ മൊബൈൽ ഫോൺ ഉടൻ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഹണിട്രാപ് കേസിൽ രശ്മിയുടെ മൊബൈൽ ഫോണിൽ നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പോലീസ് കണ്ടെടുത്തത്.
റാന്നി സ്വദേശിയെ ഡംബൽ ഉപയോഗിച്ചു ക്രൂരമായി മർദിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. ആലപ്പുഴ സ്വദേശിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിപ്പിക്കുന്നതും രശ്മിയുടെ ഫോണിലുണ്ട്.
റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിക്കുന്ന ദൃശ്യങ്ങൾ ജയേഷിന്റെ ഫോണിലെന്നാണ് പോലീസിന്റെ വിലയിരുത്തൽ. പ്രതികൾ മൂന്നു പേരെ കൂടി സമാനമായ രീതിയിൽ മർദിച്ചെന്നാണ് പോലീസിനു ലഭിച്ച വിവരം. അതേസമയം, ആറന്മുള പോലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ കോയിപ്രം സ്റ്റേഷനിലേക്ക് കൈമാറി. മർദനമേറ്റ ആലപ്പുഴ സ്വദേശിയെ കുറ്റകൃത്യം നടന്ന വീട്ടിൽ എത്തിച്ച് പോലീസ് തെളിവെടുത്തു. ഇയാളുടെ മൊഴിയും ശേഖരിച്ചതായാണ് അറിയുന്നത്. കൂടാതെ ജയേഷിന്റെ ഫോണിലെ സീക്രട്ട് ഫോൾഡറിലുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവരുവാൻ പോലീസ് സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.