തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കണ്ണൂർ, വയനാട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ മുന്നറിയിപ്പും പുറത്തുവന്നു. മാറാത്തവാഡയ്ക്ക് മുകളിലായി ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. മേയ് 27 ഓടെ മധ്യ പടിഞ്ഞാറൻ – വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി പുതിയ ന്യൂനമർദം കൂടി രൂപപ്പെടാൻ സാധ്യതയുമുണ്ടെന്നും കാലാവസ്ഥാ വകുപ്പ്.
അതേസമയം പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് തുടരും. കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായാ സാഹചര്യമാണ് നിലവിലുള്ളത്.
ജില്ല തിരിച്ചുള്ള അറിയിപ്പ്
കണ്ണൂർ
ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവയ്ക്ക് ചൊവാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടി ജീവനക്കാർക്ക് അവധി ബാധകമല്ല.
വയനാട്
ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മേയ് 27 ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഡിആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. റസിഡൻഷൽ സ്‌കൂളുകൾക്കും റസിഡൻഷൽ കോളജുകൾക്കും അവധി ബാധകമല്ല.
കോട്ടയം
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും ജില്ലയിലെ പ്രഫഷനൽ കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, അവധിക്കാല ക്ലാസുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, മറ്റ് അവധിക്കാല കലാ-കായിക പരിശീലന കേന്ദ്രങ്ങൾ/ സ്ഥാപനങ്ങൾ, മതപാഠശാലകൾ എന്നിവയ്ക്കും കലക്ടർ ജോൺ വി സാമുവൽ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.
എന്നാൽ മുൻപ് നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് ഈ അവധി ബാധകമല്ല.