ടെഹ്‌റാൻ: ഇസ്രയേൽ – ഇറാൻ സംഘർഷത്തിനിടെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ ഇല്ലാതാക്കുമായിരുന്നുവെന്നും ഭൂഗർഭ ബങ്കറിൽ ഒളിച്ചതിനാലാണ് രക്ഷപ്പെട്ടതെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഇസ്രയേൽ ടെലിവിഷനു നൽകിയ അഭിമുഖത്തിലാണ് കാറ്റ്സ് പരാമർശം നടത്തിയത്. ‘വധിക്കാൻ സാധ്യതയുണ്ടെന്ന് ഖമനയിയ്‌ക്ക് വ്യക്തമായതിനാൽ ഭൂഗർഭ ബങ്കറിൽ ഒളിച്ചു. കമാൻഡർമാർ ഉൾപ്പെടെയുള്ളവരുമായുള്ള ആശയവിനിമയം വിച്ഛേദിച്ചു. അതിനാൽ പദ്ധതി നടപ്പായില്ല. സംഘർഷം നീണ്ടുനിന്ന 12 ദിവസത്തിനിടെ കണ്ണിൽ പെട്ടിരുന്നെങ്കിൽ ഇല്ലാതാക്കുമായിരുന്നു’ – കാറ്റ്സ് പറഞ്ഞു.
ഇസ്രയേൽ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഖമനയിയെ ജീവനോടെ തുടരാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ കാറ്റ്സ് ഭീഷണി മുഴക്കിയിരുന്നു. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഖമനയി, മകൻ മൊജ്‌താബ ഉൾപ്പെടെയുള്ള കുടുബാംഗങ്ങൾ വടക്കു കിഴക്കൻ ടെഹ്റാനിലെ ലാവിസനിലെ ബങ്കറിലേക്ക് മാറിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇറാനെതിരെ ഇസ്രയേൽ ആക്രമണം ആരംഭിച്ച ദിവസം തന്നെ ഖമനയിയെ വധിക്കാൻ പദ്ധതിയിട്ടിരുന്നെന്നും എന്നാൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെട്ടു തടയുകയായിരുന്നെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
അതിനിടെ ഇസ്രയേലിനെതിരായ യുദ്ധത്തിൽ വിജയം നേടിയതായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞു. വിജയം അമേരിക്കയുടെ മുഖത്തേറ്റ ശക്തമായ അടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ–ഇസ്രയേൽ വെടിനിർത്തലിനുശേഷമുള്ള ഖമനയിയുടെ ആദ്യപ്രതികരണമാണിത്. ജൂൺ 18നാണ് ടെലിവിഷനിലൂടെ ഖമനയിയുടെ അവസാന പ്രതികരണം പുറത്തുവന്നത്. ഖമനയി എവിടെയാണെന്ന ചോദ്യമുയർത്തി ഇസ്രയേലിലെ ചില മാധ്യമങ്ങൾ രംഗത്തെത്തിയിരുന്നു.
ഇസ്രയേലിനെതിരെയുള്ള വിജയത്തിനു വേണ്ടി പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി ഖമനയി വിഡിയോ സന്ദേശത്തിൽ പറഞ്ഞു. സയണിസ്റ്റ് ഭരണകൂടം പൂർണമായും നശിക്കുമെന്ന് തോന്നിയതുകൊണ്ടാണ് യുഎസ് ‘നേരിട്ടുള്ള യുദ്ധത്തിൽ പ്രവേശിച്ചത്’ എന്ന് ഖമനയി പറഞ്ഞു. ഈ യുദ്ധത്തിൽ നിന്ന് യുഎസിന് യാതൊരു നേട്ടവും ഉണ്ടായില്ല. ഇറാനിലെ ഒൻപതു കോടി ജനങ്ങളും ഒറ്റക്കെട്ടായി നിന്നു. ഇറാനിയൻ ജനത തങ്ങളുടെ സവിശേഷമായ സ്വഭാവം പ്രകടിപ്പിച്ചു. ആവശ്യമുള്ളപ്പോൾ ഇറാൻ ജനതയിൽ നിന്ന് ഒരൊറ്റ ശബ്ദം മാത്രമാണ് ഉയരുകയെന്ന് അവർ കാണിച്ചുതന്നതായും അദ്ദേഹം പറഞ്ഞു.