തിരുവനന്തപുരം: തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിൽ പോലീസ് ട്രെയിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ച് പരാതി നൽകി സഹോദരൻ. തന്റെ സഹോദരന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടിയാണ് മരിച്ച ആനന്ദിന്റെ സഹോദരൻ പേരൂർക്കട പോലീസിൽ പരാതി നൽകിയത്. ഇന്ന് രാവിലെയാണ് പേരൂർക്കട എസ്എപി ക്യാമ്പിലെ ബാരക്കിൽ ആനന്ദിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേസമയം എസ്എപി ക്യാമ്പിൽ ആനന്ദിന് ക്രൂരമായ അനുഭവങ്ങൾ നേരിടേണ്ടി വന്നതായി സഹോദരൻ അരവിന്ദ് നൽകിയ പരാതിയിൽ പറയുന്നു. മേലുദ്യോഗസ്ഥനിൽ നിന്ന് ആനന്ദിന് പീഡനം നേരിടേണ്ടി വന്നു. കൂടാതെ ജാതി അധിക്ഷേപം നേരിട്ടു. ഇന്നലെ വിളിച്ചപ്പോൾ പോലും ആനന്ദ് ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു. ഹവിൽദാർ തസ്തികയിലുള്ള ബിപിന്റെ ഭാഗത്ത് നിന്ന് ആനന്ദിന് മോശമായ അനുഭവമുണ്ടായി. ആനന്ദിന്റെ കൈയിൽ മുറിവുണ്ടായതിൽ സംശയമുണ്ടെന്നും അരവിന്ദ് പരാതിയിൽ പറയുന്നു.
ആര്യനാട് കീഴ്പാലൂർ സ്വദേശിയായ ആനന്ദ് രണ്ട് ദിവസങ്ങൾക്ക് മുൻപ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ക്യാമ്പിലേക്ക് മടക്കികൊണ്ടുവരികയും വിശ്രമത്തിൽ തുടരുകയുമായിരുന്നു. ഇതിനിടെയാണ് ഇന്നു രാവിലെ തൂങ്ങി മരിച്ചത്.
അതേസമയം ജോലിഭാരം മൂലമുള്ള മാനസിക സമ്മർദം കൊണ്ട് ആനന്ദ് ആത്മഹത്യ ചെയ്തതെന്നാണ് സംശയം. കൂടാതെ ട്രെയിനിംഗിന്റെ ഭാഗമായി ആനന്ദിനെ പ്ലാത്തൂൺ ലീഡറാക്കിയതും സമ്മർദത്തിന് കാരണമായെന്നാണ് പുറത്തുവരുന്ന വിവരം. ആദ്യ ആത്മഹത്യാശ്രമത്തിനുശേഷം ഉന്നത ഉദ്യോഗസ്ഥരെത്തി ആനന്ദുമായി സംസാരിച്ചിരുന്നു. എന്നാൽ പിന്നീടും ആനന്ദ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.