ന്യൂഡൽഹി: പാസ്‌പോർട്ട് നിയമത്തിൽ സമൂലമായ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പുതിയ പാസ്‌പോർട്ട് അപേക്ഷകർക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
പുതിയ പാസ്‌പോർട്ട് നിയമഭേദഗതി പ്രകാരം 2023 ഒക്‌ടോബർ ഒന്നിനോ അതിന് ശേഷമോ ജനിച്ചവർ പാസ്‌പോർട്ട് ലഭിക്കാൻ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവരുടെ ജനന സർട്ടിഫിക്കറ്റ് മാത്രമേ ജനന തീയതി തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖയായി സ്വീകരിക്കുകയുള്ളൂ. ഡോക്യുമെന്റേഷൻ കാര്യക്ഷമമാക്കുന്നതും പ്രായപരിശോധനയിൽ ഏകീകരണം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടുള്ളതാണ് പുതിയ മാറ്റം. പുതിയ നിയമം ഫെബ്രുവരി 28 മുതൽ പ്രാബല്യത്തിൽ വന്നു.
അതോടൊപ്പം പുതിയ നിയമ പ്രകാരം മുനിസിപ്പൽ കോർപ്പറേഷൻ, ദി രജിസ്ട്രാർ ഒഫ് ബർത്ത്‌സ് ആന്റ് ഡെത്ത്‌സ്, രജിസ്ട്രേഷൻ ഒഫ് ബർത്ത്‌സ് ആന്റ് ഡെത്ത്‌സ് ആക്‌ട് 1969ന് കീഴിൽ വരുന്ന ഭരണസംവിധാനം എന്നിവർ നൽകുന്ന ജനന സർട്ടിഫിക്കറ്റ് മാത്രമായിരിക്കും ജനന തീയതി തെളിയിക്കാനുള്ള ഔദ്യോഗിക രേഖയായി കണക്കാക്കുക. 2023 ഒക്ടോബർ ഒന്നിന് മുൻപ് ജനിച്ചവർക്ക് ഈ നിയമം ബാധകമല്ല. ഇത്തരക്കാർക്ക് പഴയതുപോലെ തന്നെ സ്‌കൂൾ സർട്ടിഫിക്കറ്റുകൾ, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ജനന തീയതി തെളിയിക്കാനുള്ള രേഖയായി സമർപ്പിക്കാം.
പാസ്‌പോർട്ടിലെ മറ്റ് മാറ്റങ്ങൾ
വ്യക്തികളുടെ സ്വകാര്യത കണക്കിലെടുത്ത് അപേക്ഷകരുടെ വിലാസം ഇനിമുതൽ പാസ്‌പോർട്ടിന്റെ പുറം പേജിൽ അച്ചടിക്കില്ല. ഇതിനുപകരം ബാർകോഡ് നൽകും.
പാസ്‌പോർട്ടുകൾക്ക് കളർ കോഡിംഗ് സംവിധാനവും ഏർപ്പെടുത്തി. സർക്കാർ ഉദ്യോഗസ്ഥർക്ക് വെള്ള നിറത്തിലെ പാസ്‌പോർട്ട്, ഡിപ്ളോമാറ്റുകൾക്ക് ചുവപ്പ്, സാധാരണക്കാർക്ക് നീല എന്നിങ്ങനെയാണ് പുതിയ മാറ്റം.
പാസ്‌പോർട്ടിന്റെ അവസാന പേജിൽ നിന്ന് മാതാപിതാക്കളുടെ വിവരങ്ങൾ ഒഴിവാക്കും. മാതാപിതാക്കൾ വിവാഹമോചിതരായ കുട്ടികളെ പരിഗണിച്ചാണിത്.