വാഷിങ്ടൺ: ഇസ്രായേൽ- ഇറാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ തങ്ങൾ തയ്യാറാണെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രസ്താവനയെ പരിഹസിച്ച് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ആദ്യം റഷ്യയും യുക്രൈനും തമ്മിലുള്ള പ്രശ്നം തീർത്തതിനുശേഷം പുറത്തുള്ളവരെക്കുറിച്ച് ആശങ്കപ്പെട്ടാൽ മതിയെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
,
അതേസമയം താൻ പുടിനുമായി സംസാരിച്ച കാര്യം ട്രംപ് മാധ്യമങ്ങളുമായി പങ്കുവെച്ചു. ‘ഞാൻ കഴിഞ്ഞദിവസം പുടിനുമായി സംസാരിച്ചു. മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത അദ്ദേഹം എന്നെ അറിയിച്ചു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, ഒരുപകാരം ചെയ്യണം, നിങ്ങളുടെ പ്രശ്‌നത്തിൽ ആദ്യം മധ്യസ്ഥത വഹിക്കൂ. ഇതിനെ കുറിച്ച് പിന്നീട് ആശങ്കപ്പെടാം’, അതേസമയം റഷ്യ- യുക്രൈൻ യുദ്ധത്തെ പരോക്ഷമായി പരാമർശിച്ചായിരുന്നു ട്രംപ്പിന്റെ പരിഹാസം. റഷ്യയും യുക്രൈനുമായുള്ള യുദ്ധത്തിൽ ഒരുപാട് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും അവിടെ സമാധാനം കൊണ്ടുവരാൻ അമേരിക്ക ഉദ്യോഗസ്ഥരെ നിയോഗിച്ചതായും ട്രംപ് പറഞ്ഞു. യുക്രൈൻ പ്രസിഡന്റ് വ്‌ലോഡിമിർ സെലൻസ്‌കി തന്റെ നാറ്റോ സ്വപ്‌നം ഉപേക്ഷിക്കാത്തതും റഷ്യ കീവിന് നേരെ വെടിവെക്കൽ തുടരുന്നതുമാണ് സമാധാന ചർച്ചകൾ പരാജയപ്പെടാൻ കാരണം എന്നും ട്രംപ് കുറ്റപ്പെടുത്തി.
എന്നാൽ ‘എല്ലാം കണക്ക് കൂട്ടി ചെയ്യുന്ന ഒരു ബിസിനസുകാരനാണ് ട്രംപ്’ എന്നും റഷ്യയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ അമേരിക്ക നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപുമായി സംസാരിച്ച ശേഷം പുടിൻ പറഞ്ഞു. ബുധനാഴ്ച്ച അന്താരാഷട്ര വാർത്താ ഏജൻസികളുമായി സംസാരിക്കുമ്പോഴാണ് ഒത്തുതീർപ്പ് ചർച്ചയ്ക്കുള്ള റഷ്യയുടെ സന്നദ്ധത പുടിൻ അറിയിച്ചത്. ടെഹ്റാനിൽ സമാധാനപരമായ ആണവപദ്ധതി പിന്തുടരുന്നതിനായി ഇടപെടാനുള്ള താൽപര്യം റഷ്യ അറിയിച്ചു. തങ്ങളുടെ നിർദേശം ഇസ്രായേൽ, ഇറാൻ, അമേരിക്ക എന്നീ രാജ്യങ്ങളുമായി ഇക്കാര്യം പങ്കുവെച്ചതായും റഷ്യ പറഞ്ഞു.