തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ ജീവനക്കാരികൾ ഒളിവിലെന്ന് പോലീസ്. വിനീത, ദിവ്യ, രാധാകുമാരി എന്നീ ജീവനക്കാരികളെ അന്വേഷിച്ച് കഴിഞ്ഞ ദിവസം ഇവർ താമസിക്കുന്നിടത്ത് പോലീസ് പോയിരുന്നെങ്കും കണ്ടെത്താനായിരുന്നില്ല. പിന്നീട് ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. ജീവനക്കാരെ ഇന്നലെയും കണ്ടെത്താനായില്ലെന്ന് മ്യൂസിയം പോലീസ് വ്യക്തമാക്കി.
അതേസമയം കേസ് ഫയലുകൾ ഇന്ന് ക്രൈംബ്രാഞ്ചിന് കൈമാറും. ഡിവൈഎസ്പി ഷാജിക്ക് അന്വേഷണ ചുമതല. ഇന്നലെ വൈകുന്നേരമാണ് ഡിജിപി അന്വേഷണം ക്രൈംബ്രാഞ്ചിന് നൽകികൊണ്ട് ഉത്തരവ് ഇറക്കിയത്. ലോക്കൽ പോലീസിൻറെ അന്വേഷണം അന്തിമഘട്ടത്തിൽ നിൽക്കവേയാണ് സിറ്റി പെോലീസ് കമ്മിഷണറുടെ ശുപാർശ പ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. കഴിഞ്ഞ ദിവസം തന്റെ സ്ഥാപനത്തിൽ നിന്ന് മൂന്ന് ജീവനക്കാരികൾ 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കാണിച്ച് ദിയ പരാതി നൽകിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകളെന്നാണ് പോലീസ് കണ്ടെത്തൽ.
ദിയയുടെ വിവാഹത്തിനു ശേഷം കടയിലെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങൾ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികളുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നത്. ഈ പണം പിന്നീട് പിൻവലിച്ച് ദിയ്ക്ക് നൽകിരുന്നതായി ജീവനക്കാരികൾ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. അതേസമയം ഇവർ എത്ര രൂപ പിൻവലിച്ചിട്ടുണ്ടെന്ന് പരിശോധനയിലാണ് പോലീസ്. സ്ഥാപനത്തിലെത്തി സാധനങ്ങൾ വാങ്ങിയവരുടെ രജിസ്റ്റർ പോലീസ് ശേഖരിച്ചു. ഇതിൽ സാധനങ്ങൾ വാങ്ങിയവരുടെ പേരും ഫോൺ നമ്പറുമുണ്ട്. ഓരോരുത്തരെയായി പോലീസ് വിളിച്ച് വിവരങ്ങൾ ശേഖരിക്കുകയാണ്. ജീവനക്കാർ തട്ടിയെടുത്ത തുക ഇവരുടെ ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് അയച്ചതിന്റെ ബാങ്ക് രേഖകൾ കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരുന്നു.
അതേ സമയം, കൃഷ്ണകുമാർ തടങ്കലിൽ വച്ച് ബാലാത്സഗം ചെയ്യുന്നമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന് ജീവനക്കാരികളുടെ പരാതിയിൽ കഴമ്പില്ലെന്നാണ് പോലീസിന്റെ നിഗമനം. ഇതേവരെ ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും ജീവനക്കാർ ആരോപിക്കുന്ന തരത്തിൽ ബലപ്രയോഗം നടന്നതായി പോലീസിനു കണ്ടെത്താനായിട്ടില്ല.