ഇസ്ലാമാബാദ്: പാകിസ്താനിൽ കളിക്കുമ്പോൾ മുൻ പാകിസ്താൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി നിരവധി തവണ തന്നോട് മതംമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ലെഗ് സ്പിന്നർ ഡാനിഷ് കനേരിയ. വാഷിങ്ടൺ ഡിസിയിൽ നടന്ന ഒരു പ്രതിനിധി സമ്മേളനത്തിനിടെ പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് സംസാരിക്കവെയാണ് 44-കാരനായ കനേരിയയുടെ വെളിപ്പെടുത്തൽ.
പാകിസ്താനിൽ ബഹുമാനം ലഭിക്കാത്തതിനെ തുടർന്നാണ് താൻ അമേരിക്കയിലേക്ക് പോയത്. പാകിസ്താനിൽ എനിക്ക് ധാരാളം വിവേചനം നേരിടേണ്ടിവന്നിട്ടുണ്ട്. എന്റെ കരിയർ നശിപ്പിക്കപ്പെട്ടു. അവിടെ എനിക്ക് അർഹമായ ബഹുമാനവും തുല്യതയും ലഭിച്ചില്ല. ഈ വിവേചനം കാരണം ഞാൻ ഇന്ന് യുഎസിലാണ്. ഞങ്ങൾ എത്രമാത്രം കഷ്ടപ്പെട്ടുവെന്ന് യുഎസിനെ അറിയിക്കാനാണ് ഞാൻ സംസാരിച്ചത്”, കനേരിയ വ്യക്തമാക്കി.
കളിച്ചിരുന്ന കാലത്ത് ഷാഹിദ് അഫ്രീദി നിരന്തരം തന്നെ ഇസ്ലാം മതം സ്വീകരിക്കാൻ പ്രേരിപ്പിച്ചിരുന്നുവെന്ന് കനേരിയ നേരത്തേ വെളിപ്പെടുത്തിയിരുന്നു. അന്ന് ഇൻസമാം ഉൾ ഹഖ് തന്നെ പിന്തുണച്ചതെന്നും താരം പറഞ്ഞിരുന്നു.
”കരിയറിൽ മികച്ച പ്രകടനം കാഴ്ചവച്ച ഒരാളാണ് ഞാൻ. കൗണ്ടി ക്രിക്കറ്റും കളിച്ചു. ഇൻസമാം-ഉൾ-ഹഖ് എന്നെ വളരെയധികം പിന്തുണച്ചിരുന്നു. അങ്ങനെ ചെയ്ത ഒരേയൊരു ക്യാപ്റ്റൻ അദ്ദേഹമായിരുന്നു. അദ്ദേഹത്തോടൊപ്പം ഷുഐബ് അക്തറും ഉണ്ടായിരുന്നു. ഷാഹിദ് അഫ്രീദിയും മറ്റ് നിരവധി പാക് കളിക്കാരും എന്നെ വളരെയധികം ബുദ്ധിമുട്ടിച്ചു. അവർ എന്നോടൊപ്പം ഭക്ഷണം കഴിച്ചിരുന്നില്ല. മതം മാറണമെന്ന് എന്നോട് പറഞ്ഞ പ്രധാന വ്യക്തി അഫ്രീദിയായിരുന്നു. പലപ്പോഴും അങ്ങനെ പറഞ്ഞിട്ടുണ്ട്. ഇൻസമാം-ഉൾ-ഹഖ് ഒരിക്കലും അങ്ങനെ സംസാരിച്ചിരുന്നില്ല”, കനേരിയ വ്യക്തമാക്കി.
2000 മുതൽ 2010 വരെ പാകിസ്താനുവേണ്ടി 61 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഡാനിഷ് കനേരിയ, അനിൽ ദൽപത്തിനു ശേഷം പാക് ദേശീയ ടീമിൽ കളിച്ച രണ്ടാമത്തെ ഹിന്ദു മതക്കാരനായിരുന്നു. 61 ടെസ്റ്റിൽ നിന്ന് 261 വിക്കറ്റും 18 ഏകദിനങ്ങളിൽ നിന്ന് 15 വിക്കറ്റുകളും നേടിയിട്ടുണ്ട്.
അതേസമയം 2012-ൽ ഒത്തുകളി വിവാദത്തിൽ കുറ്റക്കാരനാണെന്ന് ഇംഗ്ലണ്ട് ആന്റ് വെയിൽസ് ക്രിക്കറ്റ് ബോർഡ് കണ്ടെത്തിയതിനെ തുടർന്ന് കനേരിയയ്ക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.