കണ്ണൂർ: പി.കെ.ശ്യാമളയുടെ സ്ഥാനാർഥിത്വത്തെ വിമർശിച്ച് മണ്ഡലം കമ്മിറ്റി. ശ്യാമളയ്ക്ക് ജനങ്ങളുമായി ബന്ധമില്ലെന്ന് വിമർശനം ഉയർന്നു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യയാണ് ശ്യാമള. നാളെ പ്രചാരണം ആരംഭിക്കാനാണ് തീരുമാനം.
പി.ജയരാജനാണ് മണ്ഡലത്തിന്റെ ചുമതല. സിപിഎം സ്ഥാനാർഥി പട്ടിക ഇന്നലെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗീകരിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗമാണ് പേരുകൾ അംഗീകരിച്ചത്. മട്ടന്നൂർ മണ്ഡലത്തിൽ മത്സരിക്കണമെന്ന് കെ.കെ. ശൈലജ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും പാർട്ടി അംഗീകരിച്ചില്ല.
രണ്ട് ടേം പൂർത്തിയാക്കിയതിനാലും പാർട്ടിയുടെ ഉറച്ച സീറ്റായതിനാലും ശൈലജ മട്ടന്നൂരിൽ മത്സരിക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം. പേരാവൂരിൽ മത്സരിക്കാൻ തയാറായാൽ രണ്ട് ടേം നിബന്ധനയിൽ ഇളവ് നൽകാമെന്നായിരുന്നു പാർട്ടി നിലപാട്. ഒടുവിൽ ശൈലജ ഈ തീരുമാനം അംഗീകരിക്കുകയായിരുന്നു.
എം.വി. ഗോവിന്ദൻ മത്സരത്തിൽനിന്ന് പിൻമാറുമ്പോൾ പകരം ഭാര്യയെ തളിപ്പറമ്പിൽ മത്സരിപ്പിക്കുന്നതിൽ പാർട്ടി പ്രവർത്തകരിൽ എതിർപ്പുയർന്നിരുന്നു. പയ്യന്നൂരിൽ ടി.ഐ. മധുസൂദനനെതിരെയും എതിർപ്പുണ്ടെങ്കിലും മാറ്റമില്ല. മട്ടന്നൂരിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, തലശ്ശേരിയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജൻ എന്നിവരുടെ പേരുകളാണ് നിർദേശിച്ചിരിക്കുന്നത്. മണ്ഡലം കമ്മിറ്റികളിൽ കൂടി അവതരിപ്പിച്ച ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.












































