കണ്ണൂർ: തനിക്കെതിരേ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗുഢാലോചന നടന്നൂവെന്ന നടൻ ദിലീപിന്റെ ആരോപണം അദ്ദേഹത്തിന്റെ തോന്നൽ വെറും മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം സ്വയം ന്യായീകരിക്കാൻ പറയുന്നതാണത്. അന്വേഷണ ഉദ്യോഗസ്ഥർ അവർക്ക് മുന്നിലെത്തിയ തെളിവിന്റെ അടിസ്ഥാനത്തിലാണ് നടപടികളെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അതുപോലെ വിധിയുടെ വിശദാംശങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. അത് വന്നാൽ മാത്രമേ കാര്യങ്ങൾ വ്യക്തമാവുകയുള്ളൂ. പ്രോസിക്യൂഷൻ നല്ല രീതിയിൽ കേസ് വാദിച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങൾ ആലോചിച്ച് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന് ഒരു ജോലിയുമില്ലാത്തത് കൊണ്ടാണ് അപ്പീൽ പോവുന്നതെന്നാണ് യുഡിഎഫ് കൺവീനർ പറഞ്ഞത്. ഇതാണ് യുഡിഎഫിന്റെ നിലപാടാണത്. പൊതുസമൂഹത്തിന്റെ നിലപാട് അങ്ങനെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ എന്നും അതീജീവിതയ്‌ക്കൊപ്പമാണ്.
പോലീസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനാ സംബന്ധിച്ച് ദിലീപ് എതെങ്കിലും പരാതിയോ നിവേദനമോ നൽകിയത് ഓർമയില്ല. ക്രിമിനൽ പോലീസ് എന്നെല്ലാമുള്ള ആരോപണം സ്വയം ന്യായീകരിക്കാൻ പറയുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ നടൻ ദിലീപിനെ പിന്തുണച്ചു രംഗത്തെത്തിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രതികരണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. അടൂർ പ്രകാശിനെ തള്ളിക്കൊണ്ടായിരുന്നു കെപിസിസിയുടെ പ്രതികരണം. കോൺഗ്രസ് അതിജീവിതക്കൊപ്പമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. സർക്കാർ അപ്പീൽ പോകണമെന്നാണ് നിലപാടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. കേസിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും ഗൂഢാലോചനയ്ക്ക് തെളിവ് നൽകാൻ സാധിച്ചില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. അതുപോലെ അടൂർ പ്രകാശിൻറെ പ്രസ്താവന വ്യക്തിപരമാണ്. കെപിസിസി ആ പ്രസ്താവന അംഗീകരിക്കുന്നില്ലെന്നും കോൺഗ്രസ് അതിജീവിതക്കൊപ്പമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
അതേസമയം അടൂർ പ്രകാശിന്റെ പ്രതികരണം വ്യക്തിപരമെന്ന് എംഎം ഹസനും പറഞ്ഞു. കോൺഗ്രസ് വേട്ടക്കാരന് ഒപ്പമല്ലെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ പ്രതികരണം. മുന്നണിയുടെ പേരിൽ അഭിപ്രായം വേണ്ടെന്ന് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന തോന്നലുണ്ടെങ്കിൽ അപ്പീൽ പോകാമെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. നേരിട്ട് തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടിയിട്ടുണ്ട്. എല്ലാ വിധിയിലും എല്ലാവർക്കും പൂർണ്ണ തൃപ്തി ഉണ്ടാകില്ല. ഇത് വ്യക്തിപരമായ കേസാണെന്നും ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. എന്നും എപ്പോഴും അതിജീവിതയ്ക്ക് ഒപ്പമെന്നായിരുന്നു വിഎം സുധീരൻറെ പ്രതികരണം.


















































