കോട്ടയം: പാലായിൽ കാറും സ്കൂട്ടറുകളും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടു പേർ മരിച്ചു. പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേൽ സുനിലിന്റെ ഭാര്യ ജോമോൾ (35), മേലുകാവ് നല്ലംകുഴിയിൽ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണ് മരിച്ചത്. പാലാ തൊടുപുഴ ഹൈവേയിൽ മുണ്ടാങ്കൽ പള്ളിക്കു സമീപം രാവിലെ ഒൻപതരയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ജോമോളുടെ ഏകമകൾ അന്നമോൾ (12)ക്ക് ഗുരുതരമായി പരുക്കു പറ്റി. കുട്ടി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പാലാ സെന്റ് മേരീസ് സ്കൂളിൽ ആറാംക്ലാസ് വിദ്യാർഥിയായ അന്നമോളെ സ്കൂളിൽ വിടാൻ പോകുകയായിരുന്നു ജോമോൾ. കൂട്ടുകാരിയായ ധന്യ പാലായിലെ സ്വകാര്യ ബാങ്കിൽ ജീവനക്കാരിയാണ്. ജോലിക്കു പോകുമ്പോഴായിരുന്നു അപകടം. പാലായിൽനിന്ന് തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് സ്കൂട്ടറുകളെ ഇടിച്ചു തെറിപ്പിച്ചതെന്നാണ് വിവരം. ധന്യയുടെ മക്കൾ: ശ്രീനന്ദൻ, ശ്രീഹരി.