കോഴിക്കോട്: ബേപ്പൂർ മണ്ഡലം അടിസ്ഥാന വികസനത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ച് ആരോഗ്യരംഗത്ത് കടുത്ത അവഗണനയാണ് നേരിടുന്നതെന്ന് പി.വി അൻവർ. വികസനം നടന്നുവെന്ന് വിളിച്ചുകൂവുന്ന ബേപ്പൂരിൽ, സാധാരണക്കാർ സ്വർണമോ വീടോ പണയം വെച്ച് ബാങ്ക് ലോൺ എടുത്ത് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന ഗതികേടാണെന്ന് അദ്ദേഹം വിമർശിച്ചു.
ഫറോക്ക് താലൂക്ക് ആശുപത്രിയിൽ എക്‌സ്‌റേ, ഗൈനക്കോളജി, കാർഡിയോളജി സൗകര്യങ്ങളില്ലാത്തതിനാൽ ജനങ്ങൾ ദുരിതത്തിലാണ്. ചികിത്സയ്ക്കായി കടം വാങ്ങേണ്ടി വരുന്ന അവസ്ഥയാണെന്നും ഭരണകൂടത്തിൻ്റെ അനാസ്ഥ വികസന മുരടിപ്പിന് കാരണമായെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ആറുമാസമായി പുതിയ എക്‌സ്‌റേ മെഷീൻ അവിടെയുണ്ടെങ്കിലും അത് പ്രവർത്തിപ്പിക്കാൻ ആവശ്യമായ സ്റ്റാഫിനെ നിയമിക്കാൻ മന്ത്രിക്കോ അധികൃതർക്കോ സാധിച്ചിട്ടില്ല. ഓർത്തോ വിഭാഗത്തിൽ ഡോക്ടർ ഉണ്ടെങ്കിലും എക്‌സ്‌റേ സൗകര്യം ഇല്ലാത്തതിനാൽ മറ്റ് സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. രോഗി എക്‌സ്‌റേയുമായി മടങ്ങിവരുമ്പോഴേക്കും ഡോക്ടറുടെ കൺസൾട്ടിംഗ് സമയം കഴിഞ്ഞിട്ടുണ്ടാകും, ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുനിസിപ്പാലിറ്റി ഗൈനക്കോളജി വിഭാഗത്തിനായി സൗകര്യപ്രദമായ കെട്ടിടം നിർമ്മിച്ചിട്ടുണ്ടെങ്കിലും അത് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിലും അവിടെ കാർഡിയോളജി വിഭാഗം എന്നൊന്നില്ലെങ്കിലും പിവി അൻവർ ചൂണ്ടിക്കാട്ടി.
സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതിനാൽ നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപുതന്നെ ബേപ്പൂർ മണ്ഡലത്തിൽ സജീവമാകുകയാണ് പി.വി. അൻവർ. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരേയാവും അൻലറിൻ്രെ മത്സരമെന്നതിനാൽ ബേപ്പൂർ ഇത്തവണ ശ്രദ്ധേയമാകുകയാണ്. കഴിഞ്ഞദിവസം കെ.പി.സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫ്, അൻവർ മണ്ഡലത്തിൽനിന്ന് ജയിക്കുമെന്നു പറയുകയുണ്ടായി. പ്രചരണത്തിനായി മണ്ഡലത്തിൽ നിലയുറപ്പിച്ചിരിക്കുന്ന അൻവർ തന്നോട് വോട്ടർമാർക്കുള്ള അപരിചതത്വം നീക്കാനുള്ള ശ്രമങ്ങളിലാണ്.
















































