ധാക്ക: കടുത്ത ഇന്ത്യാ വിരുദ്ധ നിലപാടുകളിലൂടെ കുപ്രസിദ്ധനായ യുവനേതാവ് ഉസ്മാൻ ഷെറീഫ് ഹാദിയുടെ കൊലപാതകത്തെ തുടർന്ന് രൂക്ഷമായ പ്രക്ഷോഭത്തിനിടെ ബംഗ്ലാദേശിൽ മറ്റൊരു യുവ നേതാവിനു കൂടി അജ്ഞാതന്റെ വെടിയേറ്റു. നാഷനൽ സിറ്റിസൺ പാർട്ടിയുടെ (എൻസിപി) നേതാവ് മുഹമ്മദ് മൊത്തലിബ് സിക്ദറിനാണ് (42) വെടിയേറ്റത്. ഖുൽനയിലെ സോനാദാംഗ മേഖലയിലെ വീട്ടിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് 12.15ഓടെ അജ്ഞാതർ വെടിവയ്ക്കുകയായിരുന്നു. തലയുടെ ഇടതുവശത്ത് വെടിയേറ്റ സിക്ദറിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
അതേസസമയം പ്രക്ഷോഭങ്ങളുടെ ഭാഗമായി വരുംദിവസങ്ങളിൽ നടത്താനിരിക്കുന്ന തൊഴിലാളി റാലികളുടെ ആസൂത്രണത്തിലായിരുന്നു സിക്ദർ. നാഷനൽ സിറ്റിസൺ പാർട്ടിയുടെ ഖുൽന ഡിവിഷൻ തലവനും പാർട്ടിയുടെ വർക്കേഴ്‌സ് ഫ്രണ്ടിന്റെ സെൻട്രൽ കോർഡിനേറ്ററുമാണ് ഇദ്ദേഹം.
തീവ്രനിലപാടുകാരനായ ഷരീഫ് ഉസ്മാൻ ഹാദി കഴിഞ്ഞയാഴ്ച അക്രമികളുടെ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് ബംഗ്ലാദേശിൽ വ്യാപക അക്രമമാണ് നടക്കുന്നത്. ഇതിനിടെയാണ് വീണ്ടും വെടിവയ്പ്പ്. ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾക്ക് പേരുകേട്ട ഉസ്മാൻ ഹാദിക്ക് ഡിസംബർ 12ന് ധാക്കയിൽ അജ്ഞാതരുടെ വെടിയേൽക്കുകയായിരുന്നു. തുടർന്ന് സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ 18നാണ് മരിച്ചത്. 2024ൽ ബംഗ്ലാദേശിൽ ഷേഖ് ഹസീന സർക്കാറിന്റെ പതനത്തിന് കാരണമായ വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഇൻക്വിലാബ് മഞ്ചിന്റെ വക്താവായിരുന്നു 32കാരനായ ഹാദി.


















































