തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായി സമൂഹമാധ്യമത്തിൽ വന്ന പോസ്റ്റിന് ലൈക്കടിക്കുകയും അനുകൂലമായി കമന്റിടുകയും ചെയ്തതിന്റെ പേരിൽ സിപിഎം സ്ഥാനാർഥിയുടെ സ്ഥാനാർഥിത്വം തെറിച്ചു. പോസ്റ്ററടിച്ച്, പ്രചരണത്തിനിറങ്ങി മൂന്നാം ദിവസമാണ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്ന മുത്തിപ്പാറ ബി. ശ്രീകണ്ഠനെ സ്ഥാനാർഥി പട്ടികയിൽ നിന്ന് പുറത്താക്കിയത്. ഇതോടെ സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുകയാണ് ബി. ശ്രീകണ്ഠൻ.
വെഞ്ഞാറമൂട് പുല്ലമ്പാറ മുത്തിപാറ വാർഡിൽ സിപിഎം സ്ഥാനാർഥിയായി മത്സരിക്കാനിറങ്ങി മൂന്നു ദിവസം പ്രചാരണം നടത്തിയതിനു ശേഷമാണ് ശ്രീകണ്ഠനെ ഒഴിവാക്കിയത്. ഇതോടെ ലോക്കൽ സെക്രട്ടറിക്ക് രാജിക്കത്തു നൽകിയ ശ്രീകണ്ഠൻ സ്വതന്ത്രനായി മത്സരിക്കുമെന്നാണു സൂചന. പോസ്റ്ററുകൾ ഉൾപ്പെടെ അടിച്ച് പ്രചാരണം നടത്തുന്നതിന് ഇടയിലാണ് മത്സരത്തിൽനിന്ന് പിന്മാറണമെന്ന് നേതൃത്വം ആവശ്യപ്പെട്ടത്. ഇതോടെ ലോക്കൽ കമ്മിറ്റി സെക്രട്ടറിക്ക് സിപിഎം പ്രാഥമികാംഗത്വത്തിൽ നിന്നും രാജിവയ്ക്കുകയാണെന്ന് കാണിച്ചു കത്തു നൽകുകയായിരുന്നു.
അതേസമയം പുല്ലമ്പാറ ലോക്കൽ കമ്മിറ്റി സെക്രട്ടറി, 2015ൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സിഐടിയു മേഖലാ സെക്രട്ടറി, ഫിനീക്‌സ് ഗ്രന്ഥശാല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ബി .ശ്രീകണ്ഠൻ നിലവിൽ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ ആണ്. 2025 പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് മുത്തിപ്പാറ വാർഡിൽ നിന്നും സിപിഎം സ്ഥാനാർഥി ആയി മത്സരിക്കുന്നതിന് പുല്ലമ്പാറ ലോക്കൽ കമ്മിറ്റി തീരുമാനിക്കുകയും ഇത് ഏരിയാ കമ്മിറ്റി അംഗീകരിച്ച് ജില്ലാ കമ്മിറ്റിക്ക് അയയ്ക്കുകയും ചെയ്തു. എന്നാൽ ജില്ലാ കമ്മിറ്റി ശ്രീകണ്ഠന്റെ പേര് നീക്കം ചെയ്ത് അയയ്ക്കാൻ നിർദേശിക്കുകയായിരുന്നു. കൂടാതെ മറ്റൊരാളെ നേതൃത്വം തിരഞ്ഞെടുത്ത് പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.
ഇതിനിടെ ലോക്കൽ, ഏരിയ കമ്മിറ്റികളുടെ തീരുമാന പ്രകാരം മുത്തിപ്പാറ വാർഡിൽ 3 ദിവസം ശ്രീകണ്ഠൻ വോട്ട് അഭ്യർഥിച്ച് ഭവന സന്ദർശനവും ആരംഭിച്ചിരുന്നു. സാമൂഹിക മാധ്യമത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വന്ന പോസ്റ്റിൽ അനുകൂല നിലപാട് സ്വീകരിച്ച് കമന്റ് രേഖപ്പെടുത്തിയ ആളിനെ സ്ഥാനാർഥി പട്ടികയിൽ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തിനു പരാതി ലഭിച്ചതിനെത്തുടർന്നാണ് ജില്ലാ കമ്മിറ്റി ഇയാളുടെ സ്ഥാനാർഥിത്വം ഒഴിവാക്കാൻ നിർദേശം നൽകിയതെന്നാണ് വിവരം. അതേസമയം ശ്രീകണ്ഠൻ രണ്ടു തവണ പഞ്ചായത്തിൽ മത്സരിച്ചിരുന്നെന്നും ഇത് മൂന്നാം തവണയാണ് മത്സരിക്കുന്നതെന്നും ഇത്തവണ മത്സരിക്കുന്നതിൽ നിന്നും മാറി നിൽക്കാൻ മാത്രമാണ് നിർദേശം നൽകിയതെന്നും സിപിഎം ഏരിയാ സെക്രട്ടറി ഇ.എ. സലിം പറഞ്ഞു.















































