തിരുവനന്തപുരം: വോട്ടർപട്ടിക ക്രമക്കേട് ആരോപണങ്ങൾക്കിടെ സുരേഷ് ഗോപി ഇന്ന് തൃശ്ശൂരിലെത്തും. ഡൽഹിയിൽ നിന്ന് പുലർച്ചെ രണ്ടരയോടെ സുരേഷ് ഗോപി തിരുവനന്തപുരത്ത് എത്തി. തുടർന്ന് രാവിലെ 5.15 ന് വന്ദേ ഭാരതിൽ തൃശ്ശൂരിലേക്ക് പുറപ്പെട്ടു. 9.30 ന് തൃശ്ശൂരിലെത്തും. ഇന്നലെ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിജെപി പ്രവർത്തകരെ അശ്വിനി ആശുപത്രിയിലെത്തി അദ്ദേഹം കാണും. സിപിഎം പ്രവർത്തകർ ബോർഡിൽ കരിയോയിൽ ഒഴിച്ച എംപി ഓഫീസിലേക്ക് പോകും.
കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവിൽ തൃശ്ശൂരിൽ എത്തിയത്. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്, വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങളിൽ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ഇന്ന് പ്രതികരണം ഉണ്ടാകുമോ എന്നാണ് ഉറ്റുനോക്കുന്നത്. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയപ്പോഴുംസുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
അതേസമയം, വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടക്കുന്ന ആരോപണങ്ങൾക്കെതിരെ ബിജെപി സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധിക്കും. ക്രമക്കോട് ആരോപണം പാർട്ടി തള്ളിയിരുന്നു. ഇന്നലെ തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാർച്ചിനിടെ എംപി ബോർഡിൽ കരി ഓയിൽ ഒഴിക്കുകയും ചെരുപ്പ് മാല തൂക്കുകയും ചെയ്തിരുന്നു. മറുപടിയെന്ന നിലയിൽ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ ബിജെപി മാർച്ച് പോലീസ് തടഞ്ഞത് സംഘർഷത്തിന് വഴിവെച്ചിരുന്നു.
സുരേഷ് ഗോപിയുടെ ഓഫീസിന് നേരെ ആക്രമണം നടത്തിയെന്നാരോപിച്ച് ബിജെപി സിറ്റി കമ്മിറ്റി കോഴിക്കോട് രാത്രിയിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.