തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ കുടുംബാംഗങ്ങൾ ഉൾപ്പെടെ അഞ്ച് പേരെ കൂട്ടക്കുരുതി ചെയ്ത പ്രതി അഫാനെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി. കൃത്യം നടന്ന് എട്ട് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ ജയിലിലേക്ക് മാറ്റിയിരിക്കുന്നത്. കൊലയ്ക്ക് ശേഷം പ്രതി അഫാൻ എലിവിഷം കഴിച്ചിരുന്നതായി മൊഴി നൽകിയിരുന്നു.
തുടർന്നാണ് അഫാനെ ചികിത്സയ്ക്കായി മെഡിക്കൽകോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച തന്നെ അഫാനെ ജയിലിലേക്ക് മാറ്റുമെന്ന് പറഞ്ഞിരുന്നുവെങ്കിലും മെഡിക്കൽ ബോർഡിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് ജയിലിലേക്ക് മാറ്റുന്നത് വൈകുകയായിരുന്നു.
അതേസമയം പ്രതിയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും പൂർണ ബോധത്തോടെയാണ് ഇയാൾ കൂട്ടക്കൊല നടത്തിയതെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു. സംഭവദിവസം അഫാൻ മദ്യം കഴിച്ചിരുന്നതായും വ്യക്തമായി. എന്നാൽ രാസലഹരി ഉപയോഗിച്ചിരുന്നോ എന്നതിൽ വ്യക്തത തേടി രക്തപരിശോധ നടത്തിയതിന്റെ റിപ്പോർട്ട് ലഭിച്ചിട്ടില്ല. കേസിൽ 90 ദിവസത്തിനകം കുറ്റപ്പത്രം നൽകാനാണ് പോലീസ് നീക്കം.