വാഷിങ്ടൻ: യുഎസ് ഉൽപന്നങ്ങൾക്ക് അന്യായ ഇറക്കുമതി തീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച് ട്രംപ് ചുമത്തിയ പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ചു. കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ പകരച്ചുങ്കമാണ് താൽകാലികമായി മരവിപ്പിച്ചത്. 90 ദിവസത്തേക്ക് അടിസ്ഥാന പകരച്ചുങ്കം 10 ശതമാനം മാത്രമായിരിക്കും ഉണ്ടാവുക. എന്നാൽ ചൈനയ്ക്ക് ഇളവ് നൽകാൻ തയാറാകാതിരുന്ന യുഎസ്, ചൈനയ്ക്കുള്ള ഇറക്കുമതിത്തീരുവ 125 ശതമാനമായി ഉയർത്തുകയും ചെയ്തു. ചൈനയ്‌ക്കു മേൽ മൂന്നാം തവണയാണ് യുഎസ് പകരച്ചുങ്കം ചുമത്തുന്നത്.
യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കി ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ദ്രോഹിക്കുകയാണ് എന്നാരോപിച്ചാണ് ട്രംപ് പകരം തീരുവയ്ക്കുള്ള നടപടികൾ തുടങ്ങിയത്. ഏപ്രിൽ രണ്ടിനകം ഇറക്കുമതി തീരുവ പിൻവലിച്ചില്ലെങ്കിൽ പകരച്ചുങ്കം പ്രാബല്യത്തിൽ വരുമെന്നാണ് പറഞ്ഞിരുന്നത്. അമേരിക്കൻ പണം കൊണ്ട് മറ്റു രാജ്യങ്ങൾ സമ്പന്നരായെന്നും പുതിയ നടപടിയിലൂടെ രാജ്യത്ത് കൂടുതൽ വ്യവസായങ്ങൾ വരുമെന്നും ദേശീയ കടവും ടാക്സ് നിരക്കുകളും കുറയ്ക്കാൻ കഴിയുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം അമേരിക്കൻ ഉത്പ്പന്നങ്ങളുടെ തീരുവ 34 ശതമാനത്തിൽനിന്നു 84 ശതമാനമായി ചൈന ഉയർത്തി. ഏപ്രിൽ 10 മുതൽ പുതിയ തീരുവ നിലവിൽ വരും. ചൈനയ്ക്കെതിരെ ആദ്യം ട്രംപ് 34 ശതമാനം തീരുവ ചുമത്തുകയും ഇതിനു തിരിച്ചടിയായി ചൈന യുഎസിനെതിരെ 34 ശതമാനം തീരുവ ചുമത്തുകയും ചെയ്തിരുന്നു. പിന്നാലെ ചൈനയുടെ നടപടിയ്ക്ക് മറുപടിയായി യുഎസ് 50 ശതമാനം അധിക തീരവ കൂടി ചുമത്തി.
ഇതോടെ ചൈനീസ് ഉത്പ്പന്നങ്ങൾക്ക് മുകളിലുള്ള നികുതി 104 ശതമാനമായി ഉയർന്നു. ഇതിനു മറുപടിയായാണ് ഇപ്പോൾ ചൈന നികുതി വർധിപ്പിച്ചിരിക്കുന്നത്. ‘‘അമേരിക്ക വ്യാപാര നിയന്ത്രണങ്ങൾ വർധിപ്പിച്ചാൽ, ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാനും അവസാനം വരെ പോരാടാനും ചൈനയ്ക്ക് ഉറച്ച ഇച്ഛാശക്തിയും മാർഗങ്ങളുമുണ്ട്’’ – ചൈനയുടെ വാണിജ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ ചൈനീസ് ബാങ്കുകളോട് ഡോളറുകൾ വാങ്ങുന്നത് വെട്ടിച്ചുരുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.