ചെന്നൈ: പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അങ്കണവാടി ജീവനക്കാരിക്ക് തിരുച്ചിറപ്പള്ളിയിലെ മഹിളാ കോടതി 54 വർഷം തടവുശിക്ഷ വിധിച്ചു. പീഡനത്തിനിരയായ ബാലന് ആറുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. തിരുവാരൂർ ജില്ലയിലെ എളവഞ്ചേരിയിൽ 2021-ലാണ് കേസിനാസ്പദമായ സംഭവം.
അങ്കണവാടിയിൽ പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്ന ലളിതയാണ് (38) പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടത്. ഭർത്താവിനും മകൾക്കുമൊപ്പം കഴിയുകയായിരുന്ന ലളിത പ്രദേശവാസിയായ ബാലനുമായി അടുപ്പത്തിലാവുകയായിരുന്നു. ബന്ധം വേർപിരിക്കാൻവേണ്ടി ബാലനെ വീട്ടുകാർ ബന്ധുവീട്ടിലേക്ക് അയച്ചു. അവിടെനിന്ന് അവനെ കാണാതായപ്പോൾ പോലീസിൽ പരാതി നൽകി. പോലീസിന്റെ അന്വേഷണത്തിൽ വേളാങ്കണ്ണിയിൽവെച്ച് ലളിതയെയും ബാലനെയും കണ്ടെത്തി. ഊട്ടിയിലും മറ്റു ചില സ്ഥലങ്ങളിലും ഇവർ താമസിച്ചിരുന്നതായി പോലീസ് പറയുന്നു.
പോക്സോയിലെ രണ്ടു വകുപ്പുകൾ പ്രകാരം 20 വർഷം വീതവും തട്ടിക്കൊണ്ടുപോയത് ഉൾപ്പെടെയുള്ള കുറ്റങ്ങൾക്ക് വിവിധ വകുപ്പുകളിലായി 14 വർഷവുമാണ് തടവുശിക്ഷ വിധിച്ചത്. തടവ് ഒരുമിച്ചനുഭവിച്ചാൽ മതി.
















































