തിരുവനന്തപുരം: കല്ലമ്പലത്ത് അറബിക് കോളെജ് ഹോസ്റ്റലിൽ പതിമൂന്നുകാരൻ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ വൈസ് പ്രിൻസിപ്പൽ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിൽ. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള വിദ്യാർഥിയുടെയും മാതാപിതാക്കളുടേയും പരാതിയിലാണ് നടപടി.
അതേ കോളെജിലെ വിദ്യാർഥികളായ കിളിമാനൂർ തട്ടത്തുമല സ്വദേശി ഷെമീർ (24), കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശി മുഹ്സിൻ (22) എന്നിവരാണ് കുട്ടിയെ പീഡിപ്പിച്ചത്. ഈ വിവരം പുറത്തുപറയാതെ മറച്ചുവെച്ചതിന് അറബിക് കോളെജ് വൈസ് പ്രിൻസിപ്പൽ കല്ലമ്പലം സ്വദേശി റഫീഖി(54) നേയും പോലീസ് അറസ്റ്റ് ചെയ്തു.
ഷെമീർ, മുഹ്സിൻ എന്നിവർ ചേർന്നാണ് കുട്ടിയെ ഉപദ്രവിച്ചത്. സംഭവമറിഞ്ഞിട്ടും പേലീസിൽ അറിയിച്ചില്ലെന്നു മാത്രമല്ല ഇയാൾ കുട്ടിയെ മർദിച്ചതായും പരാതിയിലുണ്ട്. ഹോസ്റ്റലിൽനിന്നു വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ കല്ലമ്പലം പോലീസിൽ പരാതി നല്കി. കുട്ടിയിൽനിന്ന് മൊഴിയെടുത്ത പോലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.