മംഗളൂരു: എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന മൂന്ന് യുവാക്കൾക്ക് വധശിക്ഷ നൽകാനുള്ള കീഴ്ക്കോടതി വിധി കർണാടക ഹൈക്കോടതി ശരിവെച്ചു. കേസിൽ മധ്യപ്രദേശുകാരായ ജയ്ബാൻ, മുകേഷ് സിങ്, ഝാർഖണ്ഡുകാരനായ മനീഷ് തിർക്കി എന്നിവരെയാണ് മരണംവരെ തൂക്കിലേറ്റാനുള്ള വിധി ഹൈക്കോടതി അംഗീകരിച്ചത്. പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും ശിക്ഷ ഇളവ് നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം 2021 നവംബർ 21-ന് വാമഞ്ചൂർ ഓട്ടുകമ്പനിക്കടുത്താണ് സംഭവം. ഇവിടെ ജോലിക്കാരായ അച്ഛനും അമ്മയ്ക്കുമൊപ്പം കഴിയുകയായിരുന്ന കുട്ടിയെ, കളിസ്ഥലത്തുനിന്ന് പലഹാരം വാങ്ങിത്തരാമെന്നു പറഞ്ഞ് പ്രതികളിലൊരാളായ മനീഷ് തിർക്കി തന്റെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് മറ്റു രണ്ടു പ്രതികളും മുറിയിലെത്തി പീഡിപ്പിച്ചതോടെ കുട്ടി മരിച്ചു. ഇതോടെ മൃതദേഹം തൊട്ടടുത്ത ഓവുചാലിൽ കൊണ്ടിട്ടു. അമ്മയുടെ പരാതിയെത്തുടർന്ന് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പ്രതികളും പിടിയിലായത്. ഫൊറൻസിക് പരിശോധനാഫലവും സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണായക തെളിവായി.

















































