തൃശ്ശൂർ: യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ പോലീസ് സ്‌റ്റേഷനിൽ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ രംഗത്ത്. ഞങ്ങളുടെ കുട്ടികളുടെ ദേഹത്ത് കൈവെച്ച് പെൻഷൻപറ്റി പിരിയാമെന്ന് കാക്കിയിട്ട ഒരു ക്രിമിനലും കരുതേണ്ടെന്ന് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഗുണ്ടായിസത്തിന് ഇതേ നാണയത്തിൽ തിരിച്ചടിക്കാൻ കോൺഗ്രസിന് മടിയൊന്നുമില്ല.
ഔദ്യോഗിക ജീവിതം നല്ല രീതിയിൽ പൂർത്തിയാക്കില്ല. സുജിത്തിന്റെ ദേഹത്ത് കൈവെച്ച നിമിഷമോർത്ത് ഈ കാപാലികർ ജീവിതകാലം മുഴുവൻ കരയും. സിപിഎമ്മിന്റെ തണലിൽ കോൺഗ്രസുകാരന്റെ നെഞ്ചത്ത് കേറാമെന്ന് കരുതുന്ന ഒരു പോലീസുകാരും ഔദ്യോഗിക ജീവിതം നല്ല രീതിയിൽ പൂർത്തിയാക്കില്ല. അധികാരം കിട്ടുമ്പോൾ ഇതൊക്കെ മറക്കുമെന്ന് ആരും സ്വപ്നം കാണേണ്ടതുമില്ലെന്നും സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു.
സുധാകരൻറെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കുന്നംകുളം പോലീസ് സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ കണ്ടു.
ഞങ്ങളുടെ കുട്ടികളുടെ ദേഹത്ത് കൈ വെച്ചിട്ട് പെൻഷൻ പറ്റി പിരിയാമെന്ന് കാക്കിയിട്ട ഒരു ക്രിമിനലും കരുതേണ്ട. ഒരുതരത്തിലും ന്യായീകരണം അർഹിക്കാത്ത ഈ ഗുണ്ടായിസത്തിന് ഇതേ നാണയത്തിൽ തിരിച്ചടിക്കാൻ കോൺഗ്രസ്സിനും മടിയൊന്നുമില്ല.
സിപിഎമ്മിന്റെ തണലിൽ കോൺഗ്രസുകാരന്റെ നെഞ്ചത്ത് കേറാമെന്ന് കരുതുന്ന ഒരു പോലീസുകാരും ഔദ്യോഗിക ജീവിതം നല്ല രീതിയിൽ പൂർത്തിയാക്കില്ല. അധികാരം കിട്ടുമ്പോൾ ഇതൊക്കെ മറക്കുമെന്ന് ആരും സ്വപ്നം കാണേണ്ടതുമില്ല.
കൊടും ക്രിമിനലുകളായ ഈ പോലീസുകാരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി വിജയൻ സ്വീകരിച്ചത്. ദൈവത്തിൻറെ മൂന്നാം കണ്ണ് എന്ന് പറയുന്നതുപോലെ സിസിടിവി ദൃശ്യങ്ങൾ നടന്ന അനീതികൾക്ക് കോടതിയിൽ സാക്ഷി പറഞ്ഞിരിക്കുന്നു. എത്രയും പെട്ടെന്ന് ഈ പോലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കാനുള്ള സാമാന്യ മര്യാദ പിണറായി വിജയൻ കാണിക്കണം. സാധ്യമായ മുഴുവൻ നിയമനടപടികൾക്കും സുജിത്തിന് ആവശ്യമായ സഹായവും പിന്തുണയും വാഗ്ദാനം ചെയ്യുന്നു. നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിൽ ഏതറ്റം വരെയും ഞാനും പ്രസ്ഥാനവും പ്രവർത്തകരും കൂടെയുണ്ടാകും.
സുജിത്തിന്റെ ദേഹത്ത് കൈവെച്ച നിമിഷം ഓർത്ത് ഈ കാപാലികർ ജീവിതകാലം മുഴുവൻ കരയും. ആളെ കൊല്ലാൻ വരുന്ന സിപിഎമ്മിന്റെ പേപിടിച്ച കൂട്ടത്തിനോട് മാത്രമല്ല, ഇതു പോലെയുള്ള ഏറാൻ മൂളി പോലീസുകാരോടും ‘നോ കോംപ്രമൈസ് ‘ എന്നത് തന്നെയാണ് പാർട്ടിയുടെയും പ്രവർത്തകരുടെയും നിലപാട്.