തൃശ്ശൂർ: തൃശ്ശൂർ മുണ്ടൂരിൽ സ്വർണം തട്ടിയെടുക്കാൻ വേണ്ടി അമ്മയെ കൊന്ന മകളും കാമുകനും പിടിയിൽ. മുണ്ടൂർ സ്വദേശിനി തങ്കമണിയെന്ന 75 കാരിയെയാണ് മകളും കാമുകനും ചേർന്ന് കൊല്ലപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കൊല്ലപ്പെട്ട തങ്കമണിയുടെ മകൾ സന്ധ്യ ( 45), കാമുകൻ നിതിൻ (27) എന്നിവരാണ് പോലീസിൻറെ പിടിയിലായിരിക്കുന്നത്. സ്വർണാഭരണങ്ങൾ തട്ടാനായിരുന്നു കൊലപാതകം. കഴിഞ്ഞ ശനിയാഴ്ച രാവിലെ കൊലപാതകം നടത്തിയതിന് ശേഷം, മൃതദേഹം രാത്രി പറമ്പിലിടുകയായിരുന്നു. തുടർന്നു നാട്ടുകാരോട് തങ്കമണി തലയിടിച്ച് വീണതായാണ് മകൾ ആദ്യം പറഞ്ഞത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ കൊലപാതകം സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം തങ്കമണി ചലനമറ്റു കിടക്കുന്ന വിവരം വീട്ടുകാരെ അറിയിച്ചത് പ്രതിയായ അയൽവാസി നിതിൻ തന്നെയാണ്. കഴുത്തിൽ സ്വർണാഭരണങ്ങൾ കാണാതെ വന്നതോടെയാണ് കൊലപാതകമാണെന്ന സംശയം ഉയർന്നതെന്ന് അയൽവാസി പ്രിയൻ പറയുന്നു. മൃതശരീരം തിരിച്ചിട്ടപ്പോൾ കഴുത്തിലും ചെവിക്കും പാടുണ്ടായിരുന്നു. ഇതിനിടെ പ്രതി നിതിൻ ശബരിമലയ്ക്ക് പോകാനാണെന്ന് പറഞ്ഞ് തയ്യാറായി നിൽക്കുകയായിരുന്നു എന്നും അയൽവാസിയായ പ്രിയൻ പ്രതികരിച്ചു. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. സന്ധ്യയ്ക്ക് ഭർത്താവും ഒരു മകനുമുണ്ട്. നിതിൻ ഇവരുടെ അയൽവാസിയാണ്. ഇയാൾ അവിവാഹിതനാണ്.
















































