ബെംഗളൂരു: തന്റെ കാമുകനുമായുള്ള ബന്ധം ഭർത്താവ് കണ്ടെത്തുമോയെന്ന ഭയത്തിൽ ഭർത്താവിനേയും വീട്ടുകാരേയും കൊലപ്പെടുത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. കർണാടകയിലെ ഹാസൻ ജില്ലയിലാണ് സംഭവം. ഇവരെ ഭക്ഷണത്തിൽ അളവിൽ കവിഞ്ഞ ഉറക്കഗുളിക കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ച 33 കാരി ചൈത്രയാണ് അറസ്റ്റിലായത്. ഹാസനിലെ ബേലൂർ താലൂക്കിൽ താമസിക്കുന്ന ഗജേന്ദ്രയുടെ ഭാര്യയും രണ്ട് ആൺകുട്ടികളുടെ അമ്മയായ യുവതി കാമുകനായ ശിവുവിന്റെ സഹായത്തോടെയാണ് ഭക്ഷണത്തിൽ ഉറക്കഗുളിക ചേർത്തതെന്ന് പോലീസ് പറഞ്ഞു. 11 വർഷം മുമ്പായിരുന്നു ചൈത്രയുടെയും ഗജേന്ദ്രയുടെയും വിവാഹം.
യുവതിയുടേയും കാമുകന്റേയും കൊലപാതക ശ്രമം കൈയോടെ ഭർത്താവ് കണ്ടെത്തുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി നിസാര കാര്യങ്ങൾക്കു പതിവായി വഴക്കുകൾ ഉണ്ടായതോടെ ഗജേന്ദ്രയും ചൈത്രയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ സമയത്ത്, പുനീത് എന്നൊരാളുമായി ചൈത്രയ്ക്കു ബന്ധമുണ്ടായിരുന്നു. എന്നാൽ ഭർത്താവ് ഇക്കാര്യം അറിഞ്ഞപ്പോൾ അദ്ദേഹം യുവതിയുടെ വീട്ടുകാരെ അറിയിക്കുകയും അവർ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും ചെയ്ത്. എന്നാൽ, പിന്നീട് ചൈത്ര ബേലൂർ സ്വദേശിയായ ശിവു എന്ന മറ്റൊരു യുവാവുമായി ബന്ധം സ്ഥാപിക്കുകയിരുന്നു.
പിന്നീട് യുവതി കാമുകനായ ശിവുവിനൊപ്പം ഒരുമിച്ചു താമസിക്കാനാണു ഭർത്താവിനെയും വീട്ടുകാരെയും കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തതെന്നാണു വിവരം. ഇതിനിടയിൽ ശിവുമായുള്ള ബന്ധം ഭർത്താവ് അറിയുമെന്ന ഭയമാണ് ചൈത്രയെ കൊലപാതക ശ്രമത്തിലക്കു നയിച്ചതെന്നാണ് പോലീസ് പറയുന്നത്.