കൊച്ചി: തനിക്കെതിരെയുണ്ടായ അപവാദപ്രചരണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി തനിക്കെതിരെ ഉയരുന്ന അപവാദ പ്രചാരണങ്ങളെ തള്ളിക്കളയണമെന്നും കെ.എൻ. ഉണ്ണികൃഷ്ണൻ സമൂഹ മാധ്യമത്തിൽ കുറിച്ചു. ഒരു ഗീബൽസിയൻ തന്ത്രമാണ് ഇവിടെ പയറ്റുന്നത്. ഈ തെറ്റായ പ്രചരണം നടത്തുന്നവരെ നിയമത്തിൻറെ മുന്നിൽ എത്തിച്ച് മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് സവിനയം അഭ്യർഥിക്കുന്നു- എംഎൽഎ സമൂഹമാധ്യമത്തിൽ കുറിച്ചു.
എംഎൽഎയുടെ പോസ്റ്റ് ഇങ്ങനെ-
സുഹൃത്തുക്കളെ,
പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്ന ഒരു എളിയ രാഷ്ട്രീയ പ്രവർത്തകനാണ് ഞാൻ. ഇന്ന് നിയമസഭയിൽ വൈപ്പിനെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗം ആണ്. ഒരു പൊതുപ്രവർത്തകനെ രൂപപ്പെടുത്തുന്നതിൽ നിസ്വാർത്ഥതയും സഹനവും ത്യാഗവും സഹജീവികളോടുള്ള സ്നേഹവും കരുണയും ഒക്കെ ചേരുന്നത് വഴിയാണ് നിയമസഭാംഗം പോലുള്ള ഒരു പദവിയിലേക്ക് ഒരു പ്രവർത്തകന് നടന്നുകയറുന്നതിന് വഴി തെളിയിക്കുന്നത്. പലവിധത്തിലുള്ള പ്രതിസന്ധികളും ദുർഘടം നിറഞ്ഞ വഴികളിലൂടെ സഞ്ചരിച്ചുമാണ് ഞാൻ ഇവിടം വരെയെത്തിയത്. അതിൽ രാഷ്ട്രീയ എതിരാളികളുടെ പോലും സ്നേഹവും ബഹുമാനവും എൻറെ വളർച്ചയിൽ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ നിക്ഷിപ്തമായ രാഷ്ട്രീയ താൽപര്യം സംരക്ഷിക്കാൻ വേണ്ടിമാത്രം; വ്യക്തിപരമായി പകപോക്കുന്നതിനും എൻറെ രാഷ്ട്രീയ ജീവിതത്തെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ച് കൊണ്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വ്യാജപ്രചരണങ്ങൾ നടന്നുവരുന്നതായി ശ്രദ്ധയിൽപെടുകയുണ്ടായി. സി.കെ.ഗോപാലകൃഷ്ണൻ, ചെട്ടിശ്ശേരിയിൽ എന്ന മേൽവിലാസം ഉള്ള വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ്.പേരുകൾ വെക്കാതെ എന്നാൽ ഊഹത്തിൻറെ അടിസ്ഥാനത്തിൽ വ്യക്തികളെ മനസിലാക്കാൻ കഴിയും വിധം അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചത് ശ്രദ്ധയിൽപ്പെട്ടത്.
പിന്നീട് സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുക്കുകയും ദിനപത്രങ്ങളിലും ഓൺലൈൻ ചാനലുകളിലും പേരും തൻറെ ഫോട്ടോയും പതിച്ച് വാർത്തകൾ വന്നുകൊണ്ടിരിക്കുന്നത് എൻറെ ശ്രദ്ധയിൽ വരുകയുണ്ടായി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും ഇടതുപക്ഷത്തെയും ആക്രമിക്കുന്നതിൽ, തകർക്കുന്നതിൽ അതിൻറെ നേതാക്കന്മാരെ തേജോവധം ചെയ്യുകയും അപകീർത്തിപെടുത്തുകയും ചെയ്യുക എന്നത് വലതുപക്ഷ രാഷ്ട്രീയ ശക്തികൾ എന്നും സ്വീകരിച്ചുപോരുന്ന രീതിശാസ്ത്രം ആണ്. ഒരു ഗീബൽസിയൻ തന്ത്രമാണ് ഇവിടെ പയറ്റുന്നത്. തകർന്നുകൊണ്ടിരിക്കുന്ന കോൺഗ്രസ് രാഷ്ട്രീയത്തെ ഉയർത്തെഴുന്നേല്പിക്കാനും ജീർണ്ണതയുടെ അഗാധ ഗർത്തങ്ങളിൽ നിന്നും രക്ഷനേടുന്നതിനുമുള്ള ഒരു നെറികെട്ട പ്രചരണം മാത്രമാണ്.
ഈ തെറ്റായ പ്രചരണം നടത്തുന്നവരെ നിയമത്തിൻറെ മുന്നിൽ എത്തിച്ച് മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു. രാഷ്ട്രീയമായും നിയമപരമായും ഈ സംഭവങ്ങളെ നേരിടുമെന്ന് അറിയിക്കുകയും ചെയ്യുന്നു.
എന്നെ വ്യക്തിപരമായി സ്നേഹിക്കുകയും പൊതുകാര്യങ്ങളിൽ പ്രോത്സാഹനം നൽകുകയും ചെയ്തുവരുന്ന എൻറെ
എല്ലാ സൗഹൃദങ്ങളും ഈ അടിസ്ഥാനരഹിതമായ എല്ലാ അവാദപ്രചരണങ്ങളേയും തള്ളിക്കളയണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു.
സ്നേഹപൂർവ്വം,
കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ, വൈപ്പിൻ.