കൊച്ചി: വന്ദേഭാരത് ട്രെയിനില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ആര്‍എസ്എസിന്‍റെ ഗണഗീതം പാടിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിജെപി നാടിനെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുകയാണെന്നും ഔദ്യോഗിക ചടങ്ങുകളില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വിഡി സതീശൻ പ്രതികരിച്ചു. ആരെങ്കിലും പറയാതെ കുട്ടികൾ നിഷ്കളങ്കമായി ഗണഗീതം പാടുമോ? പാടിയാൽതന്നെ റെയിൽവെ എന്തിനാണ് പങ്കുവച്ചത്? ആര്‍എസ്എസിന്റെ ഗണഗീതം എങ്ങനെയാണ് ദേശഭക്തിഗാനമാകുന്നതെന്ന് വി ഡി സതീശൻ ചോദിച്ചു. ആര്‍എസ്എസിന്റെ ഗണഗീതം ആര്‍എസ്എസിന്‌റെ വേദിയിൽ പരിപാടിയില്‍ പാടിയാല്‍ മതിയെന്നും സര്‍ക്കാരിന്റെയും നാട്ടുകാരുടെയും ചിലവില്‍ രാഷ്ട്രീയവല്‍ക്കരണം അനുവദിക്കില്ലെന്നും സതീശൻ വ്യക്തമാക്കി.
‘നാടിനെ വീണ്ടും വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഔദ്യോഗിക ചടങ്ങില്‍ ആര്‍എസ്എസിന്റെ ഗണഗീതം കുട്ടികളെക്കൊണ്ട് പാടിച്ചിരിക്കുകയാണ്. അതിന് കുട്ടികളെ വിട്ടുകൊടുത്ത സ്‌കൂള്‍ ഏതാണെന്ന് അന്വേഷിക്കണം. അവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. വര്‍ഗീയവല്‍ക്കരണത്തിന് കുട്ടികളെ ഉപയോഗിക്കാന്‍ ആരാണ് തീരുമാനമെടുത്തത്. ഔദ്യോഗിക ചടങ്ങുകളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ പാടില്ല. ആര്‍എസ്എസിന്റെ ഗണഗീതം അവരുടെ ചടങ്ങില്‍ അവര്‍ പാടിക്കോട്ടെ. ഔദ്യോഗിക ചടങ്ങില്‍ പറ്റില്ല. ഔദ്യോഗിക ചടങ്ങുകളില്‍ ഒരു കാരണവശാലും പാടില്ല.
സര്‍ക്കാരിന്റെയും നാട്ടുകാരുടെയും ചിലവില്‍ രാഷ്ട്രീയവല്‍ക്കരണം ഒരിക്കലും അനുവദിക്കില്ല. ഗണഗീതം ദേശഭക്തിഗാനമൊന്നുമല്ല. ആര്‍എസ്എസിന്റെ ഗണഗീതം എങ്ങനെയാണ് ദേശഭക്തിഗാനമാകുന്നത്? ജനഗണമനയും വന്ദേമാതരവുമൊക്കെയാണ് ഔദ്യോഗികമായി അംഗീകരിച്ച ദേശഭക്തിഗാനങ്ങള്‍. ആര്‍എസ്എസിന്റെ ഗണഗീതം ആര്‍എസ്എസിന്‌റെ പരിപാടിയില്‍ പാടിയാല്‍ മതി. കുട്ടികള്‍ നിഷ്‌കളങ്കമായി അങ്ങ് പാടില്ലല്ലോ? ആരെങ്കിലും അതിന് പിറകില്‍ പ്രവര്‍ത്തിച്ചാലല്ലേ പാടുകയുളളു. മാത്രമല്ല കുട്ടികള്‍ നിഷ്‌കളങ്കമായി പാടിയ പാട്ട് റെയില്‍വേ എന്തിനാണ് പങ്കുവെച്ചത്? വിവാദമായപ്പോള്‍ ഡിലീറ്റ് ചെയ്ത് വീണ്ടും പങ്കുവെച്ചത് വാശിയോടെയല്ലേ? ഇതൊന്നും ശരിയല്ല. അത് ശക്തമായി എതിര്‍ക്കും’: വി ഡി സതീശൻ പറഞ്ഞു.
അതേസമയം സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവം അതീവ ഗൗരവത്തോടെ കാണുന്നു എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രതികരണം. പരിപാടിയില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതില്‍ വീഴ്ച്ച സംഭവിച്ചോ എന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം.
പുതിയ വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തില്‍ വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചതും വീഡിയോ സതേണ്‍ റെയില്‍വെ പങ്കുവെച്ചതും വിവാദമായിരുന്നു. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ ഈ പോസ്റ്റ് ദക്ഷിണ റെയില്‍വെ സമൂഹമാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യുകയും വൈകാതെ വീണ്ടും പബ്ലിഷ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം ഗണഗീതം പാടിയതിലെന്താണ് തെറ്റെന്ന് സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. കുട്ടികൾ നിഷ്കളങ്കമായി പാടിയതിനെ എന്തിനാണ് വിമർശിക്കുന്നത്. ഗണഗീതം അല്ലേ, അല്ലാതെ തീവ്രവാദ ഗാനമൊന്നുമല്ലല്ലോയെന്നായിരുന്നു എംപിയുടെ പ്രതികരണം.

















































