വാഷിങ്ടൻ: യുക്രെയ്നനു നാളിതുവരെ നൽകിക്കൊണ്ടിരുന്ന എല്ലാ സൈനിക സഹായവും നിർത്തി യുഎസ്. കഴിഞ്ഞദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള വാഗ്വാദത്തിന്റെ പിൻതുടർച്ചയായാണ് കടുത്ത നടപടിയെടുത്തത്.
അതേസമയം യുഎസിന്റെ സഹായമില്ലാതെ യുദ്ധത്തിൽ റഷ്യയെ നേരിടാൻ യുക്രെയ്‌നു പ്രയാസമാകുമെന്നാണു വിലയിരുത്തൽ. ‘‘സമാധാനത്തിനു വേണ്ടിയാണു താൻ നിലകൊള്ളുന്നതെന്നു യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. ആ ലക്ഷ്യത്തിൽ യുഎസിന്റെ പങ്കാളികളും ചേരണമെന്നാണ് ആഗ്രഹം.’’– വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ സെലെൻസ്‌കിയുടെ ഓഫിസ് പ്രതികരിച്ചിട്ടില്ല.
യുദ്ധം മതിയാക്കണമെന്നു നിലപാടുള്ള ട്രംപ്, പരിഹാരത്തിനായി തുടർച്ചയായി സമ്മർദം ചെലുത്തുന്നുണ്ട്. എന്നാൽ, കഴിഞ്ഞദിവസം ഓവൽ ഓഫിസിലെ കൂടിക്കാഴ്ചയ്ക്കിടെ സെലെൻസ്കിയും ട്രംപും തമ്മിലുണ്ടായ വാക്കേറ്റവും അധിക്ഷേപവും ചർച്ചകളുടെ വഴിമുടക്കി. യുഎസ് സഹായം മരവിപ്പിക്കുന്നതിന്റെ വ്യാപ്തി വ്യക്തമല്ല. ട്രംപ് പുട്ടിനു അനുകൂലമായി നിലപാടെടുത്തത് സെലെൻസ്‌കിയെ ചൊടിപ്പിക്കുകയായിരുന്നു. ഇതോടെ ചർച്ച പരസ്പരമുള്ള വെല്ലുവിളിയിലേക്കു കടക്കുകയും ഇരുവരും ഒരുമിച്ച് നടത്താനിരുന്ന വാർത്താ സമ്മേളനം ക്യാൻസൽ ചെയ്യുകയുമായിരുന്നു.
എതായാലും യുഎസിന്റെ സൈനിക സഹായം മുടങ്ങുന്നതോടെ യുദ്ധത്തിൽ യുക്രെയ്ൻ പ്രതിരോധത്തിലാകുമെന്നുറപ്പ്. സൈനിക ഉപകരണങ്ങളുടെ വിതരണം താൽക്കാലികമായി നിർത്താൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനോടു ട്രംപ് നിർദേശിച്ചു. ജോ ബൈഡൻ സർക്കാർ യുക്രെയ്നിന് 65 ബില്യൻ ഡോളർ സൈനിക സഹായമാണു വാഗ്ദാനം ചെയ്തിരുന്നത്.