വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ അമേരിക്ക ഇറാനിൽ കരസേനാ ഓപ്പറേഷനുകൾക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. പെന്റഗൺ രൂപപ്പെടുത്തിയിരിക്കുന്ന പുതിയ പദ്ധതികൾ പ്രകാരം ഖാർഗ് ദ്വീപ്, ഹോർമുസ് കടലിടുക്കിന് സമീപമുള്ള തീരപ്രദേശങ്ങൾ എന്നിവ പോലുള്ള സ്ഥലങ്ങളെ ലക്ഷ്യം വച്ചുള്ള പൂർണ്ണ അധിനിവേശത്തിന് പകരം, ആഴ്ചകളോളം നീണ്ടുനിൽക്കാവുന്ന പതിനായിരത്തിലധികം വരുന്ന കരസേന വിഭാഗത്തിന്റെ നീക്കങ്ങളായിരിക്കും നടക്കുകയെന്ന് ദ് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഇതിനായി അമേരിക്കൻ സൈന്യത്തിലെ ആയിരക്കണക്കിന് സൈനികരും മറൈൻസും ഇതിനകം മധ്യപൂർവദേശത്ത് വിന്യസിക്കപ്പെട്ടിട്ടുണ്ട്. പ്രസിഡൻറ് അന്തിമ അനുമതി നൽകിയാൽ, യുദ്ധം കൂടുതൽ അപകടകരമായ പുതിയ ഘട്ടത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് സൈനിക-നയതന്ത്ര വൃത്തങ്ങൾ വിലയിരുത്തുന്നത്.
ഇറാന്റെ സൈനിക ശേഷി തകർക്കുക എന്നതിനാണ് ഈ മിഷനുകളിൽ മുൻഗണന നൽകുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മിസൈൽ വിക്ഷേപണ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ, അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഹോർമുസിനോട് ചേർന്ന സൈനിക, മിസൈൽ സംവിധാനങ്ങൾ എന്നിവയാണ് പ്രധാനമായും അമേരിക്കൻ സേനയുടെ ലക്ഷ്യങ്ങൾ.
സ്പെഷ്യൽ ഓപ്പറേഷൻസ് സേനയും സാധാരണ ഇൻഫൻട്രി യൂണിറ്റുകളും ചേർന്ന് നടത്തുന്ന ചെറിയ തോതിലുള്ള ആക്രമണങ്ങളായിരിക്കും പ്രധാനമായും പരിഗണിക്കുന്നത്. ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപും ഹോർമുസ് കടലിടുക്കിനോട് ചേർന്ന തീരപ്രദേശങ്ങളും പ്രധാന ലക്ഷ്യങ്ങളായി ചർച്ചകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
അതേസമയം ഖാർഗ് ദ്വീപ് ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഹൃദയകേന്ദ്രമായി കണക്കാക്കപ്പെടുന്നത്. ഈ ദ്വീപിനെ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിലൂടെ ഇറാന്റെ സാമ്പത്തിക അടിസ്ഥാനത്തെ ബാധിക്കാമെന്ന വിലയിരുത്തലാണ് അമേരിക്കൻ സൈനിക തന്ത്രങ്ങളിൽ ഉള്ളത്. അതുപോലെ, ഹോർമുസ് കടലിടുക്കിന് സമീപമുള്ള മേഖലകളിൽ വ്യാപാര കപ്പലുകളെയും സൈനിക കപ്പലുകളെയും ലക്ഷ്യമിടുന്ന ആയുധ സംവിധാനങ്ങൾ കണ്ടെത്തി നശിപ്പിക്കാനുള്ള ഓപ്പറേഷനുകളും പരിഗണനയിലുണ്ട്.
എന്നാൽ ഇത്തരം കരസേനാ നീക്കങ്ങൾ വലിയ അപകടസാധ്യതയുണ്ടാക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇറാന്റെ ഡ്രോൺ ആക്രമണങ്ങൾ, മിസൈൽ പ്രഹരങ്ങൾ, ഭൂതല പ്രതിരോധം, ഇംപ്രൊവൈസ്ഡ് സ്ഫോടക വസ്തുക്കൾ (IEDs) എന്നിവ അമേരിക്കൻ സൈനികർക്കു ഗൗരവമായ ഭീഷണിയാകുമെന്ന് സൈനിക വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
ഇതിനിടെ ഓപ്പറേഷനുകളുടെ ദൈർഘ്യം സംബന്ധിച്ച് വ്യത്യസ്ത കണക്കുകൾ പുറത്തുവരുന്നുണ്ട്. ചിലർ ഇത് ആഴ്ചകൾ നീണ്ടുനിൽക്കാമെന്നാണ് പറയുന്നത്, മറ്റുചിലർ ഒരു മുതൽ രണ്ട് മാസം വരെ നീളാനിടയുണ്ടെന്നാണ് വിലയിരുത്തുന്നത്. ഏതായാലും, ഇത് ദീർഘകാല സൈനിക ഇടപെടലിലേക്ക് മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ഇതിനിടെ, അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാട് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. ഒരു ഭാഗത്ത് സംഘർഷം ശമിക്കാനിടയുണ്ടെന്ന സൂചനകൾ നൽകുമ്പോൾ, മറുവശത്ത് കടുത്ത മുന്നറിയിപ്പുകളും ഉയരുന്നു. ഇറാൻ തന്റെ ആണവ പദ്ധതി ഉപേക്ഷിക്കാതെയും അമേരിക്കയെയും അതിന്റെ കൂട്ടാളികളെയും ഭീഷണിപ്പെടുത്തുന്നതും തുടർന്നാൽ, പ്രസിഡൻറ് ട്രംപ് കടുത്ത സൈനിക നടപടി സ്വീകരിക്കാൻ തയ്യാറാണെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് കഴിഞ്ഞ ദിവസം പറഞ്ഞത്.
ഇതോടെ സംഘർഷം നയതന്ത്രപരമായ പരിഹാരത്തിലേക്കോ അതോ കൂടുതൽ ശക്തമായ സൈനിക ഏറ്റുമുട്ടലിലേക്കോ നീങ്ങുമോ എന്ന ആശങ്ക ശക്തമാകുകയാണ്. ഇസ്ലാമാബാദ് ഉൾപ്പെടെയുള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടയിൽ, സൈനിക നീക്കങ്ങളും ഒരേസമയം ശക്തമാകുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നതായി നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.


















































