ടെഹ്റാൻ: ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളിൽ അമേരിക്കയുടെ ആക്രമണം. ഫോർദോ, നതാൻസ്, ഇസ്ഹാൻ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. ആക്രമണം പൂർത്തിയാക്കി യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാൻ – ഇസ്രയേൽ സംഘർഷം തുടങ്ങി പത്താം നാൾ ആണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തിയത്.
അമേരിക്കയുടെ യുദ്ധ വിമാനങ്ങൾ പസഫിക് സമുദ്രത്തിന് കുറുകെ പറന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആക്രമണം. ഉഗ്ര പ്രഹര ശേഷിയുള്ള യു എസ് വ്യോമസേന ബി 2 ബോംബർ വിമാനങ്ങൾ അമേരിക്കയിലെ സൈനിക താവളത്തിൽ നിന്ന് പറന്നുയർന്ന് പസഫിക് സമുദ്രത്തിന് കുറുകെ പോവുകയായിരുന്നു.
യുദ്ധത്തിൽ അമേരിക്ക കരസേനയെ വിന്യസിക്കില്ലെന്നും ഇറാന്റെ ആണവ കേന്ദ്രങ്ങളെ നിർവീര്യമാക്കാൻ ഇസ്രയേലിന് ഒറ്റക്ക് സാധിക്കില്ലെന്നും നിലവിൽ ആക്രമണങ്ങൾ നിർത്തിവെക്കാന്‍ ഇസ്രായേലിനോട് പറയാനാകില്ലെന്നും ട്രംപ് കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു. ഇറാന്റെ ആണവ പദ്ധതികളെ കുറിച്ച് യു എസ് രഹസ്യാന്വേഷണ മേധാവി തുൾസി ഗാബാർഡ് ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ച റിപ്പോർട്ടടക്കം തള്ളിക്കൊണ്ടാണ് ട്രംപ് സംസാരിച്ചത്. ഇറാൻ അടുത്തെങ്ങും ആണവായുധം നിർമിക്കില്ലെന്ന റിപ്പോര്‍ട്ടാണ് ട്രംപ് തള്ളിക്കളഞ്ഞത്.
അതിനിടെ ഏത് സാഹചര്യത്തിലും ആണവ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്- ‘സമാധാനപരമായ ആവശ്യങ്ങൾക്ക് ആണവ പദ്ധതി ഉപയോഗിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനും സഹകരിക്കാനും തയ്യാറാണ്. പക്ഷേ ഒരു സാഹചര്യത്തിലും ആണവ പദ്ധതി നിർത്തില്ലെ’ന്ന് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയൻ ഫ്രഞ്ച് പ്രസിഡന്‍റ് ഇമാനുവൽ മക്രോണിനോട് ഫോണ്‍ സംഭാഷണത്തിൽ പറഞ്ഞെന്നാണ് വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തത്.
ഇസ്രയേൽ–ഇറാൻ സംഘർഷം തുടരുന്നതിനിടെ ഇസ്രയേലിന്റെ അഭ്യർഥനപ്രകാരമാണ് ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള യുഎസിന്റെ ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ പസിഫിക് ദ്വീപായ ഗ്വാമിലേക്കു പോയതെന്നാണ് റിപ്പോർട്ടുകൾ. യുറേനിയം സമ്പുഷ്ടീകരണം നടത്തുന്ന ഇറാന്റെ ഭൂഗർഭ ആണവനിലയം തകർക്കാൻ ശേഷിയുള്ള ആയുധവും യുദ്ധവിമാനവും കൈവശമില്ലാത്തതിനാലാണ് യുഎസ് ആയുധപ്പുരയിലെ ഏറ്റവും ഭാരമേറിയ ബോംബായ ജിബിയു-57 വഹിക്കാൻ ശേഷിയുള്ള ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ അയക്കാൻ ഇസ്രയേൽ ആവശ്യപ്പെട്ടത്. 200 അടി ആഴത്തിലുള്ള കോൺക്രീറ്റോ പാറയോ പോലും തകർക്കാൻ ബങ്കർ ബസ്റ്റർ ബോംബുകൾക്ക് ശേഷിയുണ്ട്. ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള 20 ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളാണ് യുഎസിന് നിലവിലുള്ളത്.
ഇറാൻ സംബന്ധിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്തു തീരുമാനമെടുത്താലും നടപ്പാക്കാൻ യുഎസ് സൈന്യം തയാറാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് വ്യക്തമാക്കി ദിവസങ്ങൾക്കുള്ളിലാണ് ഗ്വാമിലേക്കു ബി–2 സ്റ്റെൽത്ത് ബോംബറുകൾ നീങ്ങിത്തുടങ്ങിയത്. ഇറാനെതിരെയുള്ള ആക്രമണത്തിൽ കക്ഷി ചേരണോയെന്ന് വൈകാതെ തീരുമാനമെടുക്കുമെന്ന് ഡൊണാൾഡ് ട്രംപും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആണവ പദ്ധതി സംബന്ധിച്ച് കരാറിലെത്താൽ രണ്ടാഴ്ച സമയമാണ് ഇറാന് ട്രംപ് നൽകിയിട്ടുള്ളത്. ഇറാൻ – ഇസ്രയേൽ സംഘർഷം ചർച്ച ചെയ്യാൻ ഉടൻ ഡൊണാൾഡ് ട്രംപിന്റെ അധ്യക്ഷയിൽ ദേശീയ സുരക്ഷാ കൗൺസിൽ ചേരും.