ന്യൂഡൽഹി: ഇന്ത്യ വഴിയായി മ്യാൻമറിലേക്ക് അനധികൃതമായി കടന്നുകയറി ആയുധപരിശീലനം നൽകിയ കേസിൽ അമേരിക്കൻ പൗരനും 6 യുക്രൈയ്ൻ പൗരന്മാടുമടക്കം 7 പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. പിന്നാലെ, ഇന്ത്യയിലെ യുഎസ് എംബസി തങ്ങൾ സാഹചര്യത്തെക്കുറിച്ച് ബോധവാന്മാരാണെന്ന് അറിയിച്ചു.
അയൽരാജ്യമായ മ്യാൻമറിൽ വംശീയ സായുധ സംഘങ്ങൾക്കും ഇന്ത്യയിലെ ചില നിരോധിത ഗ്രൂപ്പുകൾക്കും പരിശീലനം നൽകുന്നതിനാണ് ഇവർ ഇന്ത്യയിലെത്തിയതെന്ന് അവർ പറഞ്ഞു. സ്ഥിതിഗതികളെക്കുറിച്ച് ഞങ്ങൾക്ക് അറിയാം, പക്ഷേ സ്വകാര്യതാ കാരണങ്ങളാൽ യുഎസ് പൗരന്മാർ ഉൾപ്പെട്ട കേസുകളെക്കുറിച്ച് ഞങ്ങൾക്ക് അഭിപ്രായം പറയാൻ കഴിയില്ലെന്ന് അമേരിക്കൻ എംബസി പറഞ്ഞു. മറ്റ് ആറ് പ്രതികളും യുക്രൈയ്ൻ പൗരന്മാരാണെന്ന് യുക്രൈയ്ൻ വിദേശകാര്യ മന്ത്രാലയം മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
അമേരിക്കൻ പൗരൻ മാത്യു വാൻഡൈക്ക്, യുക്രൈയ്ൻ ഹുർബ പെട്രോ, സ്ലൈവിയാക് താരാസ്, ഇവാൻ സുക്മാനോവ്സ്കി, സ്റ്റെഫാങ്കിവ് മരിയൻ, ഹോഞ്ചരുക് മാക്സിം, കാമിൻസ്കി വിക്ടർ എന്നിവരാണ് എൻഐഎ പിടിയിലായത്. ഡൽഹിയിലെ പ്രത്യേക എൻഐഎ കോടതി ഇവരെ 11 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, യുഎപിഎ എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്യണമെന്നും അതിനാൽ കസ്റ്റഡിയിൽ വേണമെന്നും കോടതി വ്യക്തമാക്കി.
എൻഐഎ രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിൽ, പ്രതികൾ മിസോറാമിലെ നിയന്ത്രിത പ്രദേശങ്ങളിലൂടെ അനധികൃതമായി മ്യാൻമറിലേക്ക് കടന്ന് അവിടെയുള്ള എത്‌നിക് ആയുധ സംഘടനകൾ (ഇഎഒകൾ) ബന്ധപ്പെട്ടു. ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള ചില സംഘങ്ങളുമായും ഇവർ ബന്ധപ്പെട്ടു പ്രവർത്തിച്ചതായാണ് ആരോപണം. ആയുധ പരിശീലനം, ആയുധങ്ങൾ കൈമാറൽ, ഡ്രോൺ ഓപ്പറേഷൻ സഹായങ്ങൾ എന്നിവയിൽ പ്രതികൾ പങ്കെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം കേസിൽ കൂടുതൽ വിദേശികളുടെ പങ്ക് ഉണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയതു പ്രകാരം 14 ഉക്രെയ്ൻ പൗരന്മാർ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിൽ എത്തിയ ശേഷം ഗുവാഹത്തി വഴി മിറാമിലേക്ക് യാത്ര ചെയ്ത് അവിടെ നിന്ന് മ്യാൻമറിലേക്ക് കടന്നതായി സൂചനയുണ്ട്. യൂറോപ്പിൽ നിന്ന് ഡ്രോണുകൾ ഇന്ത്യ വഴിയായി മ്യാൻമറിലേക്ക് കടത്തിയതായും റിപ്പോർട്ടുണ്ട്.
മിസോറാം സംസ്ഥാനത്തെ ട്രാൻസിറ്റ് വിദേശികൾ ഉപയോഗിക്കുന്നതിനെ കുറിച്ച് മുമ്പ് തന്നെ ആശങ്ക ഉയർന്നിരുന്നു. തുടർന്ന് ഇതിനെ പ്രൊട്ടക്ടഡ് ഏരിയ പെർമിറ്റ് (PAP) വീണ്ടും നടപ്പിലാക്കാനുള്ള കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് മുഖ്യമന്ത്രി ലാൽദുഹോമ പ്രതികരിച്ചു. ഇന്ത്യ-മ്യാൻമർ അതിർത്തി വഴി അനധികൃത ഗതാഗതം വർധിച്ച സാഹചര്യത്തിൽ സുരക്ഷാ വീക്ഷണത്തിൽ ഇത് നിർണ്ണായകമാണെന്ന് അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.
















































