തിരുവനന്തപുരം: നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് എല്ലാത്തരത്തിലും സുസജ്ജമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കഴിഞ്ഞ തവണ യുഡിഎഫിന്റെ കൈയിൽനിന്നും നഷ്ടപ്പെട്ട സീറ്റാണ് നിലമ്പൂർ എന്നത് ബോധ്യമുണ്ടെന്നും വലിയ ഭൂരിപക്ഷത്തോടുകൂടി ഇത്തവണ ആ സീറ്റ് തിരിച്ചുപിടിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ 24 മണിക്കൂറിനകം സ്ഥാനാർഥിയെ പ്രഖ്യാപിക്കുക എന്നതാണ് യുഡിഎഫിന്റെ രീതിയെന്നും ഇതിൽ ഇത്തവണയും മാറ്റം വരില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. അതേ സമയം അന്ന് യുഡിഎഫിൽ നിന്നു സീറ്റ് ഇടതുപാളയത്തിലെത്തിച്ച അൻവർ ഇന്നു വലതിനൊപ്പമെന്നതും യുഡിഎഫിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ 24 മണിക്കൂറിനകം സ്ഥാനാർഥിയെ പ്രഖ്യാപിക്കുക എന്നതാണ് യുഡിഎഫിന്റെ രീതിയെന്നും വിഡി സതീശൻ പറഞ്ഞു. അതുകൊണ്ടുതന്നെ ഇത്തവണയും സ്ഥാനാർഥി പ്രഖ്യാപനം വൈകില്ല. തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളുമായി സംസാരിക്കുക, എല്ലാ നേതാക്കളുമായും സംസാരിക്കുക എന്നീ കാര്യങ്ങൾ നടത്തേണ്ടതുണ്ട്. ഞാനും കെപിസിസി പ്രസിഡന്റും അത്തരം കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ്. അതുകഴിഞ്ഞാലുടൻ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു.
‘സ്ഥാനാർഥിയെ സംബന്ധിച്ച് ഞങ്ങളുടെ തീരുമാനം എഐസിസിയെ അറിയിക്കും. അതിൽ പിന്നീട് എല്ലാവരുമായും കൂടിയാലോചിക്കേണ്ടതും തീരുമാനം കൈക്കൊള്ളേണ്ടതും സംസ്ഥാന കമ്മിറ്റിയെ അറിയിക്കേണ്ടതും കോൺഗ്രസ് പ്രസിഡന്റാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഏകദേശം10 മാസം മാത്രം ബാക്കിനിൽകെ നടക്കുന്ന ഒരു തിരഞ്ഞെടുപ്പ് എന്നതുകൊണ്ടുതന്നെ വളരെ ഗൗരവത്തോടെയാണ് നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. അവിടെ യുഡിഎഫ് ഉജ്ജ്വലമായ വിജയം നേടും, പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
‘പുതുതായി വന്ന 59 ബൂത്ത് കമ്മിറ്റികളടക്കം 263 ബൂത്ത് കമ്മിറ്റികൾ നിലവിൽ വന്നു. എണ്ണായിരത്തിലധികം പുതിയ വോട്ടർമാരെ പാർട്ടി നിലമ്പൂരിൽ പുതിയതായി ചേർത്തിട്ടുണ്ട്. യുഡിഎഫിന്റെ എല്ലാ പാർട്ടികളുടേയും കൺവെൻഷനുകൾ കഴിഞ്ഞു. തിരഞ്ഞെടുപ്പ് എതുസമയത്ത് വന്നാലും നേരിടാൻ യുഡിഎഫ് പൂർണമായും തയ്യാറാണ്. കഴിഞ്ഞ തവണ യുഡിഎഫിന്റെ കൈയിൽനിന്നും നഷ്ടപ്പെട്ട സീറ്റാണ് നിലമ്പൂർ. അത് ബോധ്യമുണ്ട്. വലിയ ഭൂരിപക്ഷത്തോടുകൂടി ഇത്തവണ ആ സീറ്റ് തിരിച്ചുപിടിക്കും,’ വി.ഡി. സതീശൻ പറഞ്ഞു.