വാഷിങ്ടൻ: റഷ്യയിൽ നിന്നു എണ്ണ വാങ്ങുന്ന തീരുമാനത്തിൽ നിന്ന് പിന്മാറാതെ ഇന്ത്യയോടുള്ള ചൊരുക്ക് തീരില്ലെന്ന നയം വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തീരുവ വർധനയിലൂടെ ഇന്ത്യയ്‌ക്കെതിരെ വ്യാപാര യുദ്ധം പ്രഖ്യാപിച്ച പ്രസിഡന്റ് അടുത്തതായി നോട്ടമിട്ടിരിക്കുന്നത് ഐടി മേഖലയിലെന്ന് റിപ്പോർട്ട്.
യുഎസ് ഐടി കമ്പനികളിൽ നിന്ന് ഇന്ത്യൻ ഐടി കമ്പനികളിലേക്ക് നടത്തി വരുന്ന ‘ഔട്ട്‌സോഴ്‌സിങ്’ നിർത്തലാക്കാനാണ് ട്രംപിന്റെ നീക്കമെന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിലേക്കുള്ള ഐടി ഔട്ട്‌സോഴ്‌സിങ് തടയാൻ ശ്രമിക്കുന്നതായി യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
കഴിഞ്ഞ ദിവസം ലോറ ലൂമർ പരിഹാസരൂപേണ തന്റെ എക്‌സ് പോസ്റ്റിലൂടെ പറഞ്ഞതു ഇങ്ങനെയായിരുന്നു- ഐടി സേവനങ്ങൾക്കായി ഇനി അമേരിക്കക്കാർ ഇംഗ്ലിഷ് ഭാഷയ്ക്കു വേണ്ടി കാത്തിരിക്കേണ്ടതില്ല, കോൾ സെന്ററുകൾ വീണ്ടും അമേരിക്കൻ ആകും.
അതേസമയം ഈ തീരുമാനം നടപ്പിലാക്കിയാൽ, ഇത് ഇന്ത്യൻ ഐടി സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ തിരിച്ചടിയാകും. യുഎസ് ഐടി സ്ഥാപനങ്ങളിൽ നിന്നുള്ള ഔട്ട്‌സോഴ്‌സിങ് കരാറുകളെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയിൽ ഇതു വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ ഐടി മേഖലയെ വലിയ തൊഴിൽ നഷ്ടത്തിലേക്ക് നയിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.