വാഷിങ്ടൻ: റഷ്യൻ എണ്ണ വാങ്ങിയതിന്റെ പേരിൽ ഇന്ത്യയ്ക്കു മേൽ 50% തീരുവ ചുമത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയെന്നു തുറന്നു സമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘റഷ്യയിൽനിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്നത് ഇന്ത്യയാണ്. അതിനാലാണ് ഇന്ത്യയ്ക്ക് 50% തീരുവ ഏർപ്പെടുത്തിയത്. എന്നാൽ അത് എളുപ്പമുള്ള തീരുമാനമായിരുന്നില്ല. തീരുവ ഈടാക്കിയത് ഇന്ത്യയുമായി ഭിന്നതയ്ക്ക് ഇടയാക്കി- ട്രംപ് പറഞ്ഞു.
അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ സംസാരിക്കുമെന്നും യുഎസ് പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ തുറന്നു പറച്ചിലോടെ പ്രശ്നപരിഹാരത്തിനു വഴി തുറക്കുന്നതിന്റെ സൂചനകളായാണ് നയതന്ത്ര വിദഗ്ധർ ഇതിനെ കാണുന്നത്. ഇന്ത്യൻ വാണിജ്യമന്ത്രി അടുത്തയാഴ്ച വാഷിങ്ടൻ സന്ദർശിക്കുമ്പോൾ കൂടുതൽ ചർച്ചകൾ നടക്കുമെന്ന് യുഎസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ യുഎസിൽനിന്ന് അകന്നു പോകാതിരിക്കുന്നതിനുള്ള നടപടികൾക്ക് മുൻഗണന നൽകുമെന്ന് ഇന്ത്യയിലെ അംബാസഡറായി നിയമിച്ച സെർജിയോ ഗോറും വ്യക്തമാക്കി. അതുപോലെ ട്രംപ് വ്യക്തിപരമായി പ്രധാനമന്ത്രി മോദിയെ ആക്രമിച്ചിട്ടില്ലെന്നും ഗോർ പറഞ്ഞു.
റഷ്യയുമായുള്ള എണ്ണവാങ്ങലിൽ നിന്നു പിന്മാറാൻ ഇന്ത്യ തയാറാകാതെ വന്നതോടെ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25% അധിക തീരുവയാണ് യുഎസ് ആദ്യം ചുമത്തിയത്. ഓഗസ്റ്റ് ആദ്യവാരം ഇതു നിലവിൽ വന്നു. പിന്നാലെ തീരുവ വീണ്ടും 25 % വർധിപ്പിച്ചു. ഓഗസ്റ്റ് 27 മുതൽ ഈ തീരുവ നിലവിൽവന്നു. അധിക തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനത്തെ അതിരൂക്ഷമായി വിമർശിച്ച് കേന്ദ്രസർക്കാരും രംഗത്തെത്തി. നടപടി അങ്ങേയറ്റം ദൗർഭാഗ്യകരം ആണെന്നും രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനിടെ ട്രംപിന്റെ നിലപാടിനെ വിമർശിച്ച് പലരും രംഗത്തെത്തിയിരുന്നു.