ചെന്നൈ: ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപ്പിന്റെ വിൽപനയും നിർമാണവും വിതരണവും നിരോധിച്ച് തമിഴ്നാട് സർക്കാർ. ശാസ്ത്രീയ പരിശോധനയില്‍ ഉയര്‍ന്ന വിഷാംശമുള്ള ഈതലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. മസ്തിഷ്‌കം, ശ്വാസകോശം എന്നിവയ്ക്ക് തകരാറുണ്ടാക്കുകയും മരണകാരണമാവാനും സാധ്യതയുള്ള രാസവസ്തുവാണ് ഈതലീന്‍ ഗ്ലൈക്കോൾ. ബിഹാറിൽ നിന്നായിരുന്നു ഈ കഫ് സിറപ്പ് നിർമ്മാണം. എഎൽ 24002 എന്ന ബാച്ച് മരുന്ന് ഉപയോഗിക്കുന്നതും വിൽക്കുന്നതിനും കർശന വിലക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്തിടെ വിഷമയമുള്ള കഫ് സിറപ്പ് ഉപയോഗിച്ചതിന്റെ പേരില്‍ രാജ്യത്ത് കുട്ടികള്‍ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടി.
ഈ മരുന്നിന്റെ ഉപയോഗം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ചിലപ്പോൾ മരണം വരെ സംഭവിക്കുമെന്നും തമിഴ്‌നാട് ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് നൽകുന്ന മുന്നറിയിപ്പ് നല്കുന്നു.
ആല്‍മണ്ട് കിറ്റ് സിറപ്പിന്റെ വില്‍പ്പന ഉടനടി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ഷോപ്പുകള്‍ക്കും ആശുപത്രികള്‍ക്കും ഫാര്‍മസികള്‍ക്കും തമിഴ്നാട് ഡ്രഗ് കണ്‍ട്രോള്‍ ഡയറക്ടറേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ മരുന്ന് കൈവശമുള്ളവര്‍ അവ സുരക്ഷിതമായി ഒഴിവാക്കാൻ അധികൃതരെ ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു. ഇതുസംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനും, വിശദീകരണം ലഭ്യമാക്കുന്നതിനുമായി 94458 65400 എന്ന വാട്‌സാപ്പ് നമ്പറും ഡയറക്ടറേറ്റ് ഒരുക്കിയിട്ടുണ്ട്.














































