ഇടുക്കി: മൈലാടുംപാറയിൽ കടുവയും നായയും കുഴിയിൽ വീണു. സ്വകാര്യ വ്യക്തിയുടെ ഏലതോട്ടത്തിലെ കുഴിയിലാണ് ഇരുവരും വീണത്. കേരള തമിഴ്നാട് അതിർത്തിയിലാണ് ഏലത്തോട്ടം. തമിഴ്നാട് വനമേഖലയിൽ നിന്ന് കടുവ ജനവാസ മേഖലയിലേക്ക് എത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് സംഘം സ്ഥലത്തെത്തി ഇരുമ്പ് ഗ്രിൽ ഉപയോഗിച്ച് കുഴി മൂടി. അൽപസമയത്തിനകം കടുവയെ മയക്കു വെടി വെച്ച് പിടികൂടി തേക്കടിയിലേക്ക് കൊണ്ടുപോകും. കടുവയെ പിടിച്ചുകൊണ്ടുപോകാനുള്ള കൂടും വനം വകുപ്പ് സ്ഥലത്തെത്തിക്കും.
അതേസമയം നായയെ കടുവ ഓടിച്ചുകൊണ്ടുവന്നപ്പോൾ ഇരുവരും കുഴിയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ഏതായാലും അപകടത്തിൽപ്പെട്ടതോടെ നായയെ ഉപദ്രവിക്കുകപോലും ചെയ്യാതെ നായയുടെ സമീപത്തുകിടക്കുന്ന കടുവയുടെ ദ്യശ്യങ്ങൾ പുറത്തുവന്നു.