പട്ന: തന്റെ കുടുംബത്തിനുള്ളിലെ ആഭ്യന്തര കലഹങ്ങളിൽ ശ്രദ്ധിക്കാതെ പാർട്ടിയുടെ ഐക്യത്തിലും പ്രകടനം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും അഭ്യർഥിച്ച് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. ഇതൊരു ആഭ്യന്തര കുടുംബ പ്രശ്നമാണെന്നും അത് കുടുംബത്തിനുള്ളിൽ തന്നെ പരിഹരിക്കുമെന്നും പട്നയിൽ ചേർന്ന പാർട്ടി നിയമസഭാംഗങ്ങളുടെ യോഗത്തിൽ ലാലു പ്രസാദ് പറഞ്ഞു. ഈ യോഗത്തിലാണ് ഇളയമകൻ തേജസ്വി യാദവിനെ ആർജെഡി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്.
സഹോദരങ്ങളെക്കാൾ പുറത്തുനിന്നുള്ളവരോട് പക്ഷപാതം കാണിക്കുന്നുവെന്നും വിശ്വാസം തകർന്നുവെന്നും ചൂണ്ടിക്കാട്ടി രോഹിണിയുടെ മറ്റ് മൂന്ന് സഹോദരിമാരായ ചന്ദ, രാഗിണി, ഹേമ എന്നിവരും ഞായറാഴ്ച ഉച്ചയോടെ ലാലുവിന്റെ വീട് വിട്ടിറങ്ങി. രോഹിണി ലാലു പ്രസാദിന്റെ രണ്ടാമത്തെ മകളും തേജസ്വി, തേജ് പ്രതാപ് യാദവ് എന്നിവരുടെ മൂത്ത സഹോദരിയുമാണ്. പാടലിപുത്രയിൽ നിന്നുള്ള ആർജെഡി നിയമസഭാംഗമായ മിസ ഭാരതിയുടെ ഇളയ സഹോദരി കൂടിയാണ് അവർ. 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ സാരനിൽ നിന്ന് മത്സരിച്ച രോഹിണി ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോടാണ് പരാജയപ്പെട്ടത്.
മൂത്ത മകൾ മിസ ഭാരതി, തിങ്കളാഴ്ച നടന്ന പാർട്ടി യോഗത്തിൽ അച്ഛന്റെ സന്ദേശം ആവർത്തിച്ചു. ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ജീവിക ദീദിമാർക്ക് 2 ലക്ഷം രൂപ സഹായം, ബിഹാറിന്റെ വ്യാവസായിക വളർച്ച തുടങ്ങിയ എൻഡിഎയുടെ വാഗ്ദാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലാണ് മാധ്യമങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും അല്ലാതെ കുടുംബ പ്രശ്നങ്ങളിലല്ലെന്നും അവർ പറഞ്ഞു. ഈ സമയത്ത്, പാർട്ടിയെ എങ്ങനെ ശക്തിപ്പെടുത്താം എന്നാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവർ പറഞ്ഞു.
















































