തിരുവല്ല: ഗുണ്ടാ പിരിവ് നൽകാത്തതിൽ തിരുവല്ലയിലെ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വെളിപ്പെടുത്തലുമായി അതിജീവിത. താൻ നേരിട്ടത് അതിക്രൂര പീഡനം. സുബിൻ അലക്സാണ്ടർ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെന്നും കട്ടിലിൽ കിടത്തി ലൈംഗികമായി ഉപദ്രവിച്ചു- അതിജീവിതയുടെ വെളിപ്പെടുത്തൽ.
അതേസമയം കൂടെയുണ്ടായിരുന്ന സഹപ്രവർത്തകയ്‌ക്കെതിരെയും അതിജീവിത ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. തനിക്ക് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തക ഗുണ്ടകൾക്കൊപ്പം നിന്നു. സാധാരണ ഞായറാഴ്ച ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്താതിരുന്ന സഹപ്രവർത്തക അന്ന് ഡ്യൂട്ടിക്കെത്തിയതിൽ സംശയമുണ്ടെന്നും അതിജീവിത പറഞ്ഞു. ഈ കേസിൽ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും അതിജീവിത പ്രതികരിച്ചു.
എന്നാൽ സംഭവത്തിന് പിന്നിൽ ക്വട്ടേഷനാണെന്നും തൻറെ സ്പാ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും സ്പാ ഉടമ ഡോ. സഞ്ജയ് പറഞ്ഞു. അന്നു ക്വട്ടേഷൻ ആണെന്ന് പറഞ്ഞാണ് ഗുണ്ടകൾ എത്തിയത്. സ്പാകൾ തമ്മിലുള്ള മത്സരമാണ് സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ടെന്നും ഉടമ പ്രതികരിച്ചു.
അതേസമയം കേസിൽ പോലീസിലും ആഭ്യന്തര അന്വേഷണം ആരംഭിച്ചു പോലീസ് – ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയം ബലപ്പെട്ടതിനെ തുടർന്ന് ഉന്നത നിർദേശപ്രകാരമാണ് അന്വേഷണം. സ്പാകളിൽ നിന്ന് മാസപ്പടി വാങ്ങുന്ന പോലീസുകാർ തിരുവല്ല സ്റ്റേഷനിൽ ഉണ്ടെന്നാണ് സംശയം. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. ഇതിനിടെ ഒളിവിലുള്ള നാല് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
















































