തിരുവനന്തപുരം: പോക്സോ കേസ് പ്രതിയായ വ്ലോഗർ മുകേഷ് എം.നായരെ പ്രവേശനോത്സവത്തിൽ അതിഥിയായി പങ്കെടുപ്പിച്ചതിൽ സ്കൂളിന് വീഴ്ച പറ്റിയെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. മുകേഷ് എം.നായർ സ്കൂളിലെത്തിയതു ഗുരുതരവീഴ്ചയാണെന്നും ഉത്തരവാദിത്തത്തിൽനിന്ന് ഹെഡ്‍മാസ്റ്റർക്ക് ഒഴിയാൻ കഴിയില്ലെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം മുകേഷ് എം.നായരെ പരിപാടിയിൽ പങ്കെടുപ്പിച്ചതിൽ മാപ്പറിയിച്ച് പടിഞ്ഞാറേക്കോട്ട ഫോർട്ട് ഹൈസ്കൂളിന് സഹസംഘാടകരായ ജെസിഐ കത്തുനൽകി .
പശ്ചാത്തലം അറിയാതെയാണ് വ്ലോഗറെ പങ്കെടുപ്പിച്ചത്. പശ്ചാത്തലം പരിശോധിക്കാത്തത് തെറ്റായിപ്പോയി. സ്കൂളിനും പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തിൽ മാപ്പ് ചോദിക്കുന്നെന്നും ജെസിഐ കത്തിൽ പറയുന്നു.
സ്കൂളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ ഉൾപ്പെടെ നൽകുന്ന സന്നദ്ധ സംഘടനയായ ജെസിഐ ആണ് മുൻകൂട്ടി അറിയിക്കാതെ മുകേഷിനെ ചടങ്ങിലേക്കു ക്ഷണിച്ചുകൊണ്ടു വന്നതെന്നായിരുന്നു പ്രിൻസിപ്പൽ പ്രദീപ് കുമാർ ഡിഡിക്കു മൊഴി നൽകിയത്.