റായ്പൂർ: മകന്റെ അപകട മരണത്തില്‍ മനംനൊന്ത് മാതാപിതാക്കൾ ജീവനൊടുക്കി. ഛത്തീസ്ഗഢിലെ ധാർദേയി ഗ്രാമത്തിൽ കൃഷ്ണ പട്ടേൽ – രമാ ബായി ദമ്പതികളാണ് വീട്ടുമുറ്റത്തെ മരത്തിൽ ഒരേ സാരിത്തുമ്പിൽ ജീവനൊടുക്കിയത്. ജഞ്ച്ഗിർ-ചമ്പ ജില്ലയിലെ ശിവ്രിനാരായൺ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ ഗ്രാമം. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പും വീഡിയോ സന്ദേശവും തയാറാക്കിയാണ് ദമ്പതികൾ ജീവനൊടുക്കിയത്.
കല്പണിക്കാരനാണ് 48കാരനായ കൃഷ്ണ പട്ടേൽ. ദമ്പതികളുടെ ഏക മകൻ 21കാരനായ ആദിത്യ പട്ടേൽ 2024ൽ റോഡപകടത്തിൽ മരിച്ചിരുന്നു. ഇതിന്‍റെ ദുഃഖത്തിലായിരുന്നു കൃഷ്ണ പട്ടേലും രമാ ബായിയും. ആത്മഹത്യാകുറിപ്പിലെ ദമ്പതികളുടെ അവസാന വാക്കുകൾ ഗ്രാമീണരെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
ഞങ്ങളുടെ ജീവിതത്തിന്റെ അടിത്തറയും, ഞങ്ങളുടെ ലോകവും… അനുസരണയുള്ള മകനും, സുഹൃത്തും ആയിരുന്നു ആദിത്യൻ… വീട് ചിരി കൊണ്ട് നിറച്ച ദൈവത്തിന്റെ അനുഗ്രഹമായിരുന്നു അവൻ. എന്നാൽ അപകടത്തിനുശേഷം വീട് നിശബ്ദമായി. അവൻ എന്നെന്നേക്കുമായി ഞങ്ങളെ വിട്ടു പോയി. ഞങ്ങൾ ജീവിച്ചിരിപ്പുണ്ട് എന്ന് മാത്രമേയുള്ളൂ, യഥാർത്ഥത്തിൽ ജീവിക്കുന്നേയില്ലായിരുന്നു… -കുറിപ്പിൽ പറയുന്നു.














































