കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആദ്യ ബലാത്സംഗ കേസിൽ വാദം തുടരുന്നു. കോടതിക്കു മുന്നിൽ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇരുവരും തമ്മിലുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണെന്നാണ് മനസിലാകുന്നതെന്ന് കോടതി.
പരാതിയിൽ പറഞ്ഞ പ്രകാരം സംഭവം നടന്നതിനു ശേഷവും യുവതി പാലക്കാട് പോയതായി കാണുന്നുണ്ട്. ഇതിൽ നിന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധമെന്നാണ് മനസിലാക്കുന്നത്. അതുപോലെ ആദ്യ കേസാകുമ്പോൾ സ്ഥിരം കുറ്റവാളിയാണെന്ന് എങ്ങനെയാണെന്ന് പറയാൻ കഴിയുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിൻറെ ബഞ്ചാണ് ജാമ്യഹർജിയിൽ വിശദമായ വാദം കേൾക്കുന്നത്.
അതേസമയം മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഉച്ചയ്ക്കു മുൻപ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. നേരത്തെ ഈ കേസിൽ രാഹുലിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ച തിരുവല്ല മജിസ്‌ട്രേറ്റ് കോടതി, കടുത്ത വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് ജാമ്യം നിഷേധിച്ചിരുന്നു. തുടർന്ന്, ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചപ്പോഴാണ് അനുകൂല വിധി ഉണ്ടായത്. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയമുന്നയിച്ചതോടെ കഴിഞ്ഞ ദിവസം വിധി പറയുന്നതു മാറ്റിവച്ചിരുന്നു. പ്രതിയും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു എന്നവാദമാണ് പ്രതിഭാഗം കോടതിയിൽ ഉയർത്തിയത്. ഈ വാദം പരിഗണിച്ചുള്ള വിധിയാണ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി പുറപ്പെടുവിച്ചത്.

















































