ബംഗളൂരു: കര്‍ണാടകയിലെ പിഇഎസ് സർവകലാശാല ക്ലാസ് മുറിയിൽ മുസ്‌ലിം വിദ്യാർഥിയെ തീവ്രവാദി എന്ന് വിളിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. മുരളീധർ ദേശ്പാണ്ഡെയാണ് അഫാൻ എന്ന വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ വെച്ച് പരസ്യമായി അധിക്ഷേപിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ക്ലാസ് എടുക്കുന്നതിനിടെ ഏകദേശം 60-ഓളം വിദ്യാർത്ഥികൾ നോക്കിനിൽക്കെയാണ് അഫാനെ ‘തീവ്രവാദി’ എന്ന് വിളിച്ചത്.
ഏകദേശം 13 തവണ ഈ പദം ആവർത്തിച്ചതായും റിപ്പോർട്ടുകളുണ്ട്. അപമാനിതനായ വിദ്യാർത്ഥി ഇതിനെതിരെ പ്രതികരിച്ചെങ്കിലും പ്രൊഫസർ വിദ്വേഷ പരാമർശങ്ങൾ തുടരുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ‘നിങ്ങളെപ്പോലുള്ളവർ കാരണമാണ് ഇറാൻ യുദ്ധം ഉണ്ടായത്. ട്രംപ് നിങ്ങളെയൊക്കെ ഇവിടുന്ന് കൊണ്ടുപോകും. നിങ്ങൾ വിഡ്ഢികളാണ്, തീവ്രവാദി, നരകത്തിൽ പോകും’- എന്നൊക്കെയായിരുന്നു അധിക്ഷേപ പരാമര്‍ശം.
സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് അധ്യാപകനെതിരെ ഉയര്‍ന്നത്. കോൺഗ്രസ് വിദ്യാർഥി സംഘടന എൻഎസ്‌യുഐ ബംഗളൂരു സെൻട്രൽ ജില്ല കമ്മിറ്റി വിഷയത്തില്‍ ഇടപെടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പിന്നാലെയാണ് അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത് സര്‍വകലാശാല ഉത്തരവിറക്കിയത്.
















































