തൃശൂർ: വരന്തരപ്പിള്ളിയിൽ യുവതിയുടെ മരണത്തിൽ വഴിത്തിരിവ്. നെഞ്ചുവേദന മൂലമാണ് യുവതി മരിച്ചതെന്ന് ആദ്യം ഭർത്താവ് മൊഴി നൽകിയിരുന്നു. എന്നാൽ തുണിക്കടയിലെ ജീവനക്കാരിയായ ദിവ്യയെ (36) ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. ഭാര്യയ്ക്ക് ആണ്‍സുഹൃത്തുമായുള്ള ബന്ധത്തിലെ സംശയമാണ് കൊലനടത്താന്‍ കാരണമെന്ന് പ്രതി കുഞ്ഞുമോൻ പൊലീസിന്‍റെ മുന്നിൽ കുറ്റസമ്മതം നടത്തി. കുഞ്ഞുമോൻ മര്യാദക്കാരനായിരുന്നെന്നും കൊലപാതകത്തിലേക്ക് നയിക്കുന്നതിനുള്ള കാരണം അറിയില്ലെന്നും ദിവ്യയുടെ അച്ഛൻ ഗംഗാധരൻ പറഞ്ഞു.
നെഞ്ചുവേദനമൂലം ഭാര്യ മരിച്ചെന്ന് പ്രചരിപ്പിച്ച പ്രതി കുഞ്ഞുമോന്‍ ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞാണ് ഭാര്യ ദിവ്യയെ കുഞ്ഞുമോൻ ശ്വാസം മുട്ടിച്ച് കൊന്നത്. ഇന്‍ക്വസ്റ്റിനിടെ പൊലീസിനുണ്ടായ സംശയമാണ് കൊലപാതകം വെളിച്ചത്തുകൊണ്ടുവന്നത്. പൊലീസ് ചോദ്യം ചെയ്യലില്‍ കള്ളിവെളിച്ചത്തായി. ജോലി സ്ഥലത്തേയ്ക്ക് ബസിൽ പോവുകയായിരുന്നു ദിവ്യ വഴി മധ്യേ ബസില്‍നിന്നിറങ്ങി സുഹൃത്തിന്‍റെ ബൈക്കില്‍ പോകുന്നത് കണ്ടപ്പോഴുണ്ടായ സംശയമാണ് കൊലയ്ക്ക് കാരണമായതെന്നാണ് സൂചന. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്.
ഇതിനിടെ ദിവ്യയുടെ സഹോദരന് വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. വെട്ടിങ്ങപ്പാടം സ്വദേശി ദിപീഷിനാണ് പരുക്കേറ്റത്. വരന്തരപ്പിള്ളി കുട്ടോലിപ്പാടത്ത് വച്ച് ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടർ കാറിലിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ദിപീഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.