തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ കാട്ടാക്കട കിള്ളി സ്വദേശി എസ്.സുമയ്യയുടെ (26) ശരീരത്തിൽ കുടുങ്ങിയ ഗൈഡ് വയർ നീക്കം ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു. രണ്ടു തവണ കീ ഹോൾ ശസ്ത്രക്രിയയിലൂടെ ഗൈഡ് വയർ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിയ വയർ നീക്കാൻ ഇന്നാണ് കീ ഹോൾ ശസ്ത്രക്രിയയിലൂടെ ശ്രമിച്ചത്. 70 സെന്റീമീറ്റർ നീളമുള്ള ഗൈഡ്‌വയറാണ് രണ്ടര വർഷമായി സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിക്കിടക്കുന്നത്. വയറിനു താഴെ നിന്നു കഴുത്തു വരെ നീളുന്ന ഞരമ്പിനുള്ളിലാണ് ഗൈഡ് വയർ. ട്യൂബിന്റെ രണ്ടറ്റവും ധമനികളോടു ഒട്ടിച്ചേർന്ന അവസ്ഥയിലാണ്.
ഇനി നീക്കം ചെയ്യാൻ മേജർ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചതോടെ അതിനു താൽപര്യമില്ലെന്ന നിലപാടാണു സുമയ്യയുടെ കുടുംബം സ്വീകരിച്ചിരിക്കുന്നത്. സുമയ്യയുടെ തൈറോയ്ഡ് നീക്കം ചെയ്യാനായി 2023 മാർച്ച് 22ന് ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. തുടർന്നു തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന അവർക്ക് കാൽസ്യം നൽകാനാണ് ഗൈഡ് വയർ ഇട്ടത്. പിന്നീട് ഇതു വീക്കം ചെയ്യാതിരിക്കുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തിയെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്നു കഴിഞ്ഞ മാർച്ച് 2ന് നെഞ്ചിന്റെ എക്‌സ്‌റേ എടുത്തപ്പോഴാണ് ഗൈഡ് വയർ പുറത്തെടുത്തില്ലെന്നു കണ്ടെത്തിയത്.