പാലക്കാട്: പി. സരിന് എതിരെ ആരോപണം ഉന്നയിച്ച ട്രാൻസ്ജൻഡർ യുവതി രാഗ രഞ്ജിനിയോട് ഇനിയെങ്കിലും പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ആവശ്യപ്പെട്ട് ഭാര്യ ഡോ. സൗമ്യ സരിൻ. ഇങ്ങനെ ഒരു മോശം അനുഭവം ഉണ്ടായ സ്ഥിതിക്ക് നിയമപരമായി തന്നെ മുന്നോട്ടു പോകണമെന്നും അതിന് ചേച്ചിയുടെ കൂടെ ഉണ്ടാകും എന്നുമാണ് സൗമ്യ പരിഹസിച്ചുകൊണ്ട് ഫേസ്ബുക്ക പോസ്റ്റിട്ടത്. ചേച്ചി ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി എത്രയും വേഗം ഒരു പരാതി സരിന് എതിരെ കൊടുക്കണം. അവർ അന്വേഷിക്കട്ടെ. ഞാൻ സെപ്റ്റംബർ 6 നു ഷാർജയിലേക്ക് തിരിച്ചു പോകും. രണ്ടു ദിവസം കൂടി നാട്ടിൽ ഉണ്ട്. പരാതി കൊടുക്കാൻ എന്തെങ്കിലും സഹായം തന്റെ ഭാഗത്തു നിന്ന് ആവശ്യമുണ്ടെങ്കിൽ അറിയിക്കാൻ മടിക്കരുത്. ഷാർജയിലേക്ക് പോയാലും അവിടെ ഇരുന്നും താൻ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും സൗമ്യ കുറിച്ചു.
ഡോ. സൗമ്യ സരിന്റെ പോസ്റ്റിങ്ങനെ-
പ്രിയപ്പെട്ട രാഗ രഞ്ജിനി ചേച്ചി…
ചേച്ചിയുടെ പോസ്റ്റ് വായിച്ചു. എന്നാലും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ട് ചേച്ചി ഇത്ര കാലം മിണ്ടാതിരുന്നത് മോശമായി പോയി. കുറഞ്ഞത് സരിൻ പാർട്ടി മാറിയ സമയത്തെങ്കിലും ചേച്ചിക്ക് ഇത് തുറന്നു പറയാമായിരുന്നു. അതല്ലേ ഇങ്ങനെയൊക്കെ ഉള്ള കാര്യങ്ങൾ തുറന്നു പറയാൻ ഉള്ള ഒരു പെർഫെക്റ്റ് ടൈമിങ് ! നിങ്ങളെ ഒക്കെ ‘ചതിച്ചു’ മറ്റൊരു പാർട്ടിയിലേക്ക് പോയ ഒരാളെ പിച്ചി ചീന്താൻ ഇങ്ങനെ ഒരു അവസരം വേറെ കിട്ടുമോ ? ഇനി അതും വേണ്ട, വീണ്ടും വന്നല്ലോ അവസരം !
ചേച്ചിയുടെ പാർട്ടിയിലെ ഒരു യുവ നേതാവ് വളരെ മോശപ്പെട്ട ഒരു ലൈംഗിക ആരോപണകേസിൽ കുടുങ്ങിയപ്പോഴെങ്കിലും എന്റെ ഭർത്താവിന്റെ യഥാർഥ മുഖം ചേച്ചിക്ക് തുറന്നു കാണിക്കാമായിരുന്നു. കാരണം ചേച്ചിയുടെ പാർട്ടിയിലെ യുവനേതാവിന്റെ ആ കുൽസിത പ്രവർത്തിക്കെതിരെ ശബ്ദിച്ചവരിൽ മുൻപന്തിയിൽ എന്റെ ഭർത്താവും ഉണ്ടായിരുന്നു. അപ്പോഴെങ്കിലും ചേച്ചിക്ക് ഇതു തുറന്നു പറയാമായിരുന്നില്ലേ ? എന്റെ ഭർത്താവ് പെട്ടു പോയിരുന്നില്ലേ? രണ്ടാമത്തെ പെർഫെക്ട് ടൈമിങ്ങും ചേച്ചി മിസ് ചെയ്തു!
എന്റെ പേജിൽ വന്നു സ്ഥിരമായി തോന്നിവാസം പറയുന്നവർക്ക് മറുപടി ആയി ഞാനൊരു പോസ്റ്റ് ഇട്ടപ്പോൾ, അത് എല്ലാ ചാനലുകളും വാർത്ത ആക്കിയപ്പോൾ, അത് കണ്ട് ആരുടെയൊക്കെയോ ആസനം പൊള്ളിയപ്പോൾ ആണ് ചേച്ചിക്ക് ഇതൊക്കെ തുറന്നു പറയാൻ തോന്നിയത്.
അതിനേക്കാൾ എനിക്ക് അത്ഭുതം തോന്നിയത് വേറൊരു കാര്യം കണ്ടപ്പോൾ ആണ്. ചേച്ചിയുടെ പാർട്ടിയിലെ സ്ത്രീ പീഡക നേതാവിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു മണിക്കൂറുകൾക്ക് മുൻപു ചേച്ചി പോസ്റ്റ് ഇട്ടിരിക്കുന്നു ! അതു മോശമായി പോയി ചേച്ചി. ഒന്നുമില്ലെങ്കിലും നമ്മൾ ഓക്കെ പെണ്ണുങ്ങൾ അല്ലേ. പക്ഷെ അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്. ഈ ടൈമിങ്ങിന്റെ ഗുട്ടൻസ് ! ചേച്ചിയുടെ പ്രിയ പീഡന നേതാവിനെ പുച്ഛിച്ചത് ചേച്ചിക്ക് സ്വാഭാവികമായും ഇഷ്ടപ്പെട്ടു കാണില്ല. അപ്പൊ ടൈമിങ്ങിന്റെ സംശയം എനിക്കു മാറികിട്ടി.
അതും ചേച്ചി ആദ്യം ഒരു പോസ്റ്റിട്ടു. അത് ഡിലീറ്റ് ചെയ്തു. പിന്നെയും വേറൊരു പ്രൊഫൈലിൽ നിന്നും അതെ പോസ്റ്റ് ഒരു ദിവസം കഴിഞ്ഞു വീണ്ടുമിട്ടു. അത് ചേച്ചിയുടെ പ്രൊഫൈൽ ആണോ എന്നു പോലും എനിക്ക് അറിയില്ല കേട്ടോ. ചേച്ചിയുടെ സുഹൃത്തുക്കൾ വരെ പോസ്റ്റിനു താഴെ ആ പ്രൊഫൈൽ ചേച്ചിയുടെ തന്നെ ആണോ എന്ന് സംശയം പ്രകടിപ്പിച്ചത് കണ്ടത് കൊണ്ട് പറഞ്ഞതാണെ. എന്തായാലും പേര് ചേച്ചിയുടെ ആയതു കൊണ്ടാണ് ഞാൻ ഈ പോസ്റ്റ് ചേച്ചിക്ക് വേണ്ടി ഷെയർ ചെയ്യുന്നത്.
പോട്ടെ… എന്തു തന്നെയായാലും ഞാൻ ചേച്ചിയുടെ കൂടെയുണ്ട്. ഇങ്ങനെ ഒരു മോശം അനുഭവം ഉണ്ടായ സ്ഥിതിക്ക് നമ്മൾ നിയമപരമായി തന്നെ മുന്നോട്ടു പോകണം. അതിനു ഞാൻ ചേച്ചിയുടെ കൂടെ ഉണ്ടാകും. ചേച്ചി ഏറ്റവും അടുത്തുള്ള പൊലിസ് സ്റ്റേഷനിൽ പോയി എത്രയും വേഗം ഒരു പരാതി സരിന് എതിരെ കൊടുക്കണം. അവർ അന്വേഷിക്കട്ടെ. ഞാൻ സെപ്റ്റംബർ 6 നു ഷാർജയിലേക്ക് തിരിച്ചു പോകും. രണ്ടു ദിവസം കൂടി നാട്ടിൽ ഉണ്ട്. പരാതി കൊടുക്കാൻ എന്തെങ്കിലും സഹായം എന്റെ ഭാഗത്തു നിന്ന് ആവശ്യമുണ്ടെങ്കിൽ അറിയിക്കാൻ മടിക്കരുത്. ഷാർജയിലേക്ക് പോയാലും അവിടെ ഇരുന്നും ഞാൻ എന്റെ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നു.
ഞാൻ ഇവിടെ തന്നെയുണ്ട്
എന്റെ ഭർത്താവ് ഡോ. പി.സരിനും
ഞങ്ങൾ ഇവിടെ തന്നെയുണ്ട്.