തൊടുപുഴ: നിരന്തരം വയറുവേദനയുമായി എട്ടുവയസുകാരിയുമായി അമ്മ ഹോസ്പിറ്റലുകൾ കയറിയിറങ്ങി. കാരണം രണ്ടുപിടിക്കാനായില്ല. ഒടുവിൽ കുഞ്ഞിന്റെ സംശയത്തിൽ വെളിപ്പെട്ടത് വർഷങ്ങളായുള്ള പിതാവിന്റെ ലൈംഗിക പീഡനം. സ്വന്തം മകളെ അഞ്ചു വയസു മുതൽ എട്ടു വയസുവരെയുള്ള കാലയളവിൽ നിരന്തര ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പിതാവിന് മൂന്ന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. പ്രതി മരണം വരെ തടവിൽ കഴിയണമെന്നും ഇടുക്കി പൈനാവ് അതിവേഗ കോടതിയുടെ അധിക ചുമതല വഹിക്കുന്ന ജഡ്ജ് വി. മഞ്ജുവിൻ്റെ ഉത്തരവിൽ പറയുന്നു.
2020-ലാണ് പിതാവിന്റെ ക്രൂരമായ പീഡനവിവരം പുറംലോകമറിയുന്നത്. പെൺകുട്ടി ഒന്നാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പിതാവ് വീട്ടിൽ വെച്ച് നിരന്തരമായി ലൈംഗികമായി ഉപദ്രവിച്ചതായാണ് മൊഴി. സ്ഥിരമായി വയറുവേദന അനുഭവിച്ചിരുന്ന കുട്ടി മാതാവിനൊപ്പം നിരന്തരം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. 2020-ൽ ഒരു ദിവസം ആശുപത്രിയിൽ പോകുന്നതിനായി ബസ് കാത്തുനിൽക്കുമ്പോൾ, പിതാവ് ഇങ്ങനെ ചെയ്യുന്നത് കൊണ്ടാണോ വയറുവേദന മാറാത്തതെന്ന് കുട്ടി അമ്മയോട് സംശയമായി ചോദിച്ചു. ഇത് ശ്രദ്ധയിൽപ്പെട്ട അമ്മ വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് വർഷങ്ങളായുള്ള പീഡനവിവരം പുറത്തറിഞ്ഞത്
ഇതോടെ മാതാവ് വിവരം പോലീസിൽ അറിയിക്കുകയും കരിമണ്ണൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും പ്രതിക്കെതിരെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. പ്രതിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന രണ്ട് വീടുകളിൽ വെച്ചും പീഡിപ്പിച്ചിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി. മൊഴി പറയാൻ കോടതിയിലെത്തിയ ദിവസം കുട്ടിയുടെ അമ്മ ബോധരഹിതയായി വീണു.
അതേസമയം സ്വന്തം പിതാവിൽ നിന്ന് മകൾക്ക് ഏൽക്കേണ്ടി വന്ന ക്രൂരമായ ലൈംഗിക അതിക്രമത്തിന് പരമാവധി ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പിഴ ഒടുക്കുന്ന പക്ഷം ആ തുക കുട്ടിക്ക് നൽകണമെന്നും അല്ലാത്തപക്ഷം ആറ് വർഷം അധിക തടവിനും കോടതി വിധിച്ചു. കൂടാതെ, കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോടും കോടതി ശുപാർശ ചെയ്തു.
2020-ൽ കരിമണ്ണൂർ പൊലീസ് ഇൻസ്‌പെക്ടർ പിടി ബിജോയ് അന്വേഷണം നടത്തിയ കേസിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ പികെ ആശ പ്രോസിക്യൂഷൻ നടപടികളെ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷിജോമോൻ ജോസഫ് കണ്ടത്തിങ്കരയിൽ കോടതിയിൽ ഹാജരായി.