കൊല്ലം: അച്ഛന്റെ സഹോദരനെ ഒരുസംഘം വീടുകയറി ആക്രമിക്കുന്നതറിഞ്ഞ് രക്ഷിക്കാനെത്തിയ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. കേരളപുരം ഗവ. ഹൈസ്കൂളിനു പുറകുവശം മുണ്ടൻചിറ മാടൻകാവിനു സമീപം ജിതേഷ്ഭവനത്തിൽ സജീവിന്റെയും ഷീലയുടെയും മകൻ സജിത്താ(27)ണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നെടുമ്പന ആയുർവേദ ആശുപത്രിക്കടുത്ത് അനുജാഭവനിൽ അനന്തു ആനന്ദൻ (29), വർക്കല പനയറ സനോജ്ഭവനിൽ പ്രസാദ് (46), നെടുമ്പന ആയുർവേദ ആശുപത്രിക്കടുത്ത് സുരാജ്ഭവനിൽ സുനിൽരാജ് (38), നെടുമ്പന ഇടപ്പനയം നൈജുഭവനിൽ ഷൈജു (40), ഇടപ്പനയം ബിബി സദനത്തിൽ ബൈജു (42), ഇടപ്പനയം അതുൽനിവാസിൽ അതുൽ രാമചന്ദ്രൻ (27), സഹോദരൻ അഖിൽ രാമചന്ദ്രൻ (24) എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന ഒരാൾകൂടി പ്രതിയാണ്.
സജിത്തിന്റെ സഹോദരൻ സുജിത്ത് (19), അയൽവാസി അശ്വിൻ എന്നിവർക്ക് സംഘർഷത്തിൽ ഗുരുതരമായ പരിക്കേറ്റു. ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. സജിത്തും സഹോദരനും അച്ഛന്റെ സഹോദരൻ പവിത്രന്റെ നെടുമ്പന ഇടപ്പനയം ശ്രീവള്ളിയിൽ വീട്ടിലെത്തിയതായിരുന്നു. അയൽവാസിയായ ഷൈജുവുമായി തർക്കം നടക്കുന്നതറിഞ്ഞാണ് ഇവർ കേരളപുരത്തുനിന്ന് ഇവിടെയെത്തിയത്. പ്രതികൾ സംഘർഷമുണ്ടാക്കിയപ്പോൾ പവിത്രൻ രക്ഷതേടി പോലീസിൽ അറിയിച്ചു. കണ്ണനല്ലൂർ പോലീസ് എത്തി ഇരുകൂട്ടരെയും താക്കീതുചെയ്ത് മടങ്ങിയശേഷമാണ് കൊലപാതകം നടന്നത്.
പോലീസിന്റെ നിർദേശപ്രകാരം സജിത്തും സഹോദരനും മടങ്ങിപ്പോകാനായി റോഡിലേക്കിറങ്ങുമ്പോഴാണ് പ്രതികൾ ഇവരെ ആക്രമിച്ചത്. വീടിനു സമീപം വടക്കടത്ത് ഏലാ-ചങ്ങാതിമുക്ക് റോഡിൽ ഇവരെ തടഞ്ഞശേഷം വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചു. പോലീസിനെ വിളിച്ചുവരുത്തിയതായിരുന്നു ആക്രമണത്തിനു പ്രകോപനം. രാത്രി 12.30-നാണ് സജിത്തിനും സഹോദരനും കുത്തേൽക്കുന്നത്.
മുറിവേറ്റ് റോഡിൽ കിടന്ന സജിത്തിനെ അവിടെനിന്നു മാറ്റാനും അക്രമിസംഘം അനുവദിച്ചില്ല. കണ്ണനല്ലൂർ പോലീസ് എത്തി പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. സംഘർഷത്തിനിടെ പ്രതികൾക്കും പരിക്കേറ്റിരുന്നു. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെൽഡിങ് തൊഴിലാളിയായ സജിത്തിന്റെ വിവാഹം രണ്ടുമാസംമുൻപാണ് നടന്നത്. ശ്രുതിയാണ് ഭാര്യ.















































