വാഷിംഗ്ടൺ: ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനെ ആക്രമിക്കുന്നതിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തടയുന്നതിനായി ബിൽ സഭയിൽ അവതരിപ്പിച്ച് യുഎസ് സെനറ്റർ ബേണി സാൻഡേഴ്‌സ്. യുഎസ് കോൺഗ്രസിന്റെ അംഗീകാരമില്ലാതെ ഇറാനെതിരെ സൈനിക നീക്കം നടത്തുന്നതിന് ഫെഡറൽ ഫണ്ടുകൾ ഉപയോഗിക്കുന്നത് തടയുന്നതാണ് ബിൽ.
ബില്ലിൽ പറയുന്നതിങ്ങനെ- ‘നെതന്യാഹുവിന്റെ വീണ്ടുവിചാരമില്ലാത്തതും നിയമവിരുദ്ധവുമായ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഇതൊരു മേഖലയിൽ മുഴുവൻ യുദ്ധമുണ്ടാകാൻ കാരണമായേക്കാം. നെതന്യാഹുവിന്റെ താൽപ്പര്യത്തിന് അനുസരിച്ച് അമേരിക്ക ഈ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നില്ലെന്ന് യുഎസ് കോൺഗ്രസ് ഉറപ്പുവരുത്തണം. യുദ്ധത്തിനും സമാധാനത്തിനുമുളള അധികാരം ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുളള യുഎസ് കോൺഗ്രസിനാണ് നമ്മുടെ രാഷ്ട്രപിതാക്കന്മാർ നൽകിയിട്ടുളളത്. കോൺഗ്രസിന്റെ വ്യക്തമായ അനുമതിയില്ലാതെ മറ്റൊരു ചെലവേറിയ യുദ്ധം ആരംഭിക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്ന് നാം അറിയിക്കേണ്ടത് അത്യാവശ്യമാണ്. മിഡിൽ ഈസ്റ്റിൽ മറ്റൊരു യുദ്ധം കൂടിയുണ്ടായാൽ നിരവധിപേർക്ക് ജീവൻ നഷ്ടമാകും. ട്രില്ല്യൺ കണക്കിന് ഡോളറുകൾ പാഴാകും. യുദ്ധം മരണത്തിനും സംഘർഷങ്ങൾക്കും പലായനത്തിനുമെല്ലാം കാരണമാകും’.
അതേസമയം ബേണി സാൻഡേഴ്‌സിന്റെ ബില്ലിന് മസാച്യുസെറ്റ്‌സ് സെനറ്റർ എലിസബത്ത് വാറൻ ഉൾപ്പെടെ നിരവധി ഡെമോക്രാറ്റുകളുടെ പിന്തുണയുണ്ടെങ്കിലും ഈ ബിൽ നിയമമാകാൻ സാധ്യതയില്ല. കാരണം യുഎസ് പ്രതിനിധി സഭയിലും സെനറ്റിലും ഭരണകക്ഷിയായ റിപ്പബ്ലിക്കൻമാർക്കാണ് ഭൂരിപക്ഷം. മാത്രമല്ല ബിൽ തന്റെ മുന്നിലെത്തിയാൽ വീറ്റോ ചെയ്യാനുളള അധികാരവും ട്രംപിനുണ്ട്.
കഴിഞ്ഞ ദിവസം എല്ലാവരും തെഹ്‌റാനിൽ നിന്ന് ഒഴിയണമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനോട് ഡീൽ ഒപ്പിടാൻ പറഞ്ഞപ്പോൾ അത് ചെയ്യണമായിരുന്നു. മനുഷ്യജീവിതം ഇല്ലാതാക്കുന്നത് എന്തൊരു ലജ്ജാകരമാണ്. എല്ലാവരും ഉടൻ തെഹ്‌റാനിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നായിരുന്നു ട്രംപിന്റെ സോഷ്യൽ ട്രൂത്ത് വഴിയുള്ള പ്രതികരണം. അതേസമയം അമേരിക്ക എക്കാലത്തും ഇസ്രയേലിനെ പിന്തുണച്ചിട്ടുണ്ട്. ഇറാൻ ഈ യുദ്ധത്തിൽ ജയിക്കാൻ പോകുന്നില്ല. അവർ ഇപ്പോൾ ചർച്ച ആഗ്രഹിക്കുന്നുണ്ട്. പക്ഷെ അവർ അത് മുൻപേ ചെയ്യണമായിരുന്നു. 60 ദിവസത്തിലധികം ലഭിച്ചില്ലേ. യുദ്ധം അവസാനിപ്പിക്കണമെങ്കിൽ ഒരുപാട് വൈകുന്നതിന് മുമ്പ് ഇറാൻ ചർച്ച നടത്തണം എന്നും ട്രംപ് പറഞ്ഞിരുന്നു.